മെഡിക്കൽ കോളജ് പീഡനം; ഇരയെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ല; അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരി​ഗണിക്കാമെന്നും ഉത്തരവിലുണ്ട്. 

മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ മെഡിക്കൽ കോളജ് ജീവനക്കാരൻ എംഎം ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി സഹപ്രവർത്തകരിൽ ചിലർ യുവതിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു. 

നഴ്സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ദിവസവേതനക്കാരന്‍ തുടങ്ങിയവർ മുറിയില്‍ വന്ന് മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചു എന്നും പരാതിയിലുണ്ട്. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സിആര്‍പിസി-164 പ്രകാരം മജിസ്ട്രേറ്റിനും പൊലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നു പറയണമെന്നും ഇവര്‍ നിര്‍ബന്ധിച്ചെന്നും ആരോപണമുയർന്നിരുന്നു. 

യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് രൂപവത്കരിച്ച സമിതിക്ക് സൂപ്രണ്ട് വസ്തുതാ റിപ്പോര്‍ട്ട് നല്‍കി. തുടർന്നാണ് അഞ്ച് പേരെ സസ്പെൻഡ് ചെയ്തത്. ഈ നടപടിയാണ് പിൻവലിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com