കൊച്ചി: ആതുരസേവന രംഗത്ത് അമൃത ആശുപത്രി ലോകത്തിന് തന്നെ മാതൃകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 20 ലക്ഷത്തിലധികം രോഗികള്‍ക്ക് സൗജന്യ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കാന്‍ അമൃത ആശുപത്രിക്ക് സാധിച്ചതായും അമിത് ഷാ പറഞ്ഞു. അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മാതൃകയാകുന്ന തരത്തില്‍ വൈദ്യരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കാന്‍ അമൃതയ്ക്ക് സാധിക്കുന്നു. നാല് കോടിയിലേറെ ആളുകള്‍ക്ക് ജീവിക്കാനുള്ള പ്രചോദനമാണ് അമ്മ തന്റെ സ്‌നേഹത്തിലൂടെ നല്‍കിയത്. ഈ സ്‌നേഹത്തിന്റെ പരിധി ഭാരതത്തില്‍ മാത്രമൊതുങ്ങുന്നതല്ലെന്നും അത് ലോകം മുഴുവനും വ്യാപിച്ചുകിടക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
കൊല്ലം അമൃതപുരിയിലും കൊച്ചിയിലും ആരംഭിക്കുന്ന അമൃതയുടെ റിസര്‍ച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത് ഷാ നിര്‍വഹിച്ചു. ആരോഗ്യമെന്നത് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണെന്നും ക്ഷമയോടും സ്‌നേഹത്തോടുമുള്ള പരിചരണം ഏറ്റവും അധികം അര്‍ഹിക്കുന്നവര്‍ രോഗികളാണെന്നും വീഡിയോ സന്ദേശത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു.
രജതജൂബിലി സുവനീറിന്റെ പ്രകാശനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പുതിയ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടിജെ വിനോദ് എംഎല്‍എ, മാതാ അമൃതാനന്ദമയീമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, അമൃത വിശ്വവിദ്യാപീഠം പ്രവോസ്റ്റ് ഡോ. മനീഷ വി രമേഷ്, അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ എന്നിവര്‍ പങ്കെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ