ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥികളുടെ സമരം പിൻവലിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സഹപാഠികൾ നടത്തുന്ന സമരം പിൻവലിച്ചു. മന്ത്രിതല സമിതിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച്ച കോളജ് തുറക്കാനും ചർച്ചയിൽ തീരുമാനമായി.
കോളജ് ഹോസ്റ്റലിന്റെ ചീഫ് വാർഡൻ സിസ്റ്റർ മായയെ മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു.
അതേസമയം, ആരോപണ വിധേയർക്കെതിരെ ഇപ്പോൾ നടപടി ഉണ്ടാകില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മാത്രം നടപടികളിലേക്ക് കടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് വിദ്യാർത്ഥികളും മാനേജ്മെന്റുമായി ചർച്ച നടത്തിയത്.
അമൽജ്യോതി കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കാൻ കാരണം അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസ്സിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാർഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനിയായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് എച്ച്ഒഡിയും അധ്യാപകരും ഹോസ്റ്റൽ വാർഡനും ശ്രദ്ധയെ മാനസ്സികമായി തകർക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ