തൃശൂര്‍: ബാങ്കില്‍ നിന്ന് 50 ലക്ഷമെടുത്ത് പോകുന്നതിനിടെ അബദ്ധത്തില്‍ വഴിയില്‍ വീണുപോയ 10 ലക്ഷം രൂപ കൈക്കലാക്കിയവരെ പിടികൂടി പൊലീസ്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇവരിലേക്ക് എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിന്നില്‍ ബുള്ളറ്റില്‍ വന്ന രണ്ടുപേരാണ് പണം കൈക്കലാക്കിയത് എന്ന് തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.
ജൂണ്‍ ഒന്നിനായിരുന്നു സംഭവം. തൃശൂര്‍ കുന്നംകുളം പെരുമ്പിലാവ് കല്ലുംപുറം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയെടുത്ത് പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാഗില്‍നിന്ന് 10 ലക്ഷം നഷ്ടപ്പെട്ടത്. പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ ആദിത്യന്‍, ജിതിന്‍ എന്നിവര്‍ ഉച്ചയ്ക്ക് 2.15ന് കല്ലുംപുറത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയുമായാണ് സ്ഥാപനത്തിലേക്ക് തിരിച്ചുപോയത്. സ്ഥാപനത്തില്‍ എത്തി ബാഗില്‍ നോക്കിയപ്പോഴാണ് പത്തുലക്ഷം രൂപ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ഇരുവരും കുന്നംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒരാഴ്ചയോളം കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാക്കള്‍ സഞ്ചരിച്ച റോഡരികിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാക്കളുടെ ബാഗില്‍നിന്നും പണത്തിന്റെ കെട്ട് റോഡില്‍ വീണു പോകുകയും പുറകിലെ ബുള്ളറ്റില്‍ വരികയായിരുന്ന രണ്ടുപേര്‍ ഈ പണം കൈക്കലാക്കുകയും ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിന്റെ നമ്പറും ബുള്ളറ്റ് പോയ തിപ്പിലശേരി റോഡരികിലെ സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ റോഡില്‍ വീണ പണം കൈക്കലാക്കിയ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുവരും കുറച്ച് പണം ചെലവഴിച്ചിരുന്നു. ബാക്കി പണം ഇവരുടെ വീട്ടില്‍നിന്നും കണ്ടെടുത്തു. സബ് ഇന്‍സ്പെക്ടര്‍ ഷിജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷനില്‍, സുജിത്ത്, ശ്രീജേഷ്, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ