തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കോവളം സ്വദേശി അഖിലും കായംകുളം സ്വദേശിനി ആൽഫിയയും വിവാഹിതരായി. ഇന്ന് വൈകുന്നേരം അഞ്ചരയ്‌ക്ക് കോവളത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇന്നലെ ക്ഷേത്രത്തിനുള്ളിൽ വിവാഹത്തിന് ഒരുങ്ങി നിന്ന ആൽഫിയയെ ചടങ്ങിന് തൊട്ടു മുൻപ് കായംകുളം പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോയത് വിവാദമായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ സ്വന്തം ഇഷ്‌ടപ്രകാരം അഖിലിനൊപ്പം അയയ്‌ക്കുകയായിരുന്നു.
ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് അഖിലിനൊപ്പം ജീവിക്കാൻ ആൽഫിയ വീടു വിട്ടിറങ്ങി. വീട്ടുകാരുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ ആൽഫിയ അഖിലിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് അറിയിച്ച് മടങ്ങി. എന്നാൽ വിവാഹ ദിനം ചടങ്ങിന് തൊട്ടു മുൻപ് പൊലീസെത്തി ആൽഫിയയെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. പൊലീസ് നടപടി ക്ഷേത്രാചാര മര്യാദകൾക്ക് ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര ഭാരവാഹികൾക്ക് കോവളം പൊലീസിന് പരാതി നൽകി. പൊലീസ് നടപടിക്കെതിരെ വരന്റെ പിതാവും കോവളം പൊലീസിൽ പരാതി നൽകി.
കായംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്‌ടപ്രകാരമാണ് വീടുവിട്ടു പോയതെന്നും അഖിലിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും കോടതിയെ അറിയിച്ചു. കോടതിയുടെ അനുമതിയോടെ പിന്നീട് ആൽഫിയ അഖിലിനൊപ്പം വീണ്ടും കോവളത്തെ വീട്ടിലെത്തി. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയതെന്നും പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ