കോഴിക്കോട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ വിദ്യയെ ഒളിവില്‍ താമസപ്പിക്കാന്‍ പാര്‍ട്ടി സഹായിച്ചിട്ടില്ലെന്ന് സിപിഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മദ്. ഏത് വിട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്, ആരാണ് ഒളിവില്‍ താമസിപ്പിച്ചതെന്ന് പറയേണ്ടത് പൊലീസാണ്. അത് എത്രയും വേഗം പറയാന്‍ പൊലീസ് തയ്യാറവണം. ഇക്കാര്യത്തില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് കുഞ്ഞമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഞാന്‍ ഒളിപ്പിച്ചെന്ന് പറഞ്ഞവരുണ്ട്. ബിജെപിക്കാര്‍ ഇക്കാര്യം പറഞ്ഞ് മഠത്തില്‍മുക്ക് റോഡ് ഉപരോധിക്കുന്നു, ലീഗ് പ്രവര്‍ത്തകര്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തുന്നു. യുഡിഎഫും ലീഗും പറയുന്നത് ഒളിപ്പിച്ച പ്രമുഖനെ അറസ്റ്റ് ചെയ്യണമെന്നാണ്. എന്റെ വീട് ആവളയിലാണ്. എനിക്ക് ഈ സംഭവത്തില്‍ ഒരു പങ്കുമില്ല. പാര്‍ട്ടിക്ക് അങ്ങനെ ചെയ്യാനും പറ്റില്ല'- എം കുഞ്ഞമ്മദ് പറഞ്ഞു.
15 ദിവസം വിദ്യ എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പേരാമ്പ്രക്കാര്‍ക്ക് വിദ്യയുമായി യാതൊരുബന്ധവുമില്ല. ഏതെങ്കിലും പഴയ എസ്എഫ്‌ഐക്കാരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അത് പൊലീസ് പറയട്ടെ. പൊലീസ് ആ വീട് ഏതെന്ന് പറയാന്‍ താമസിപ്പിക്കേണ്ടതില്ലെന്നും കുഞ്ഞമ്മദ് പറഞ്ഞു.
പാര്‍ട്ടി അന്വേഷണത്തില്‍ ഈ കുട്ടി എവിടെയാണ് താമസിച്ചതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ഒളിച്ചുതാമസിച്ചെന്നത് വസ്തുതയാണ്. അത് ആവളയാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട്. എത്രയും വേഗം ആരാണ് ഒളിപ്പിച്ചതെന്ന് പൊലീസ് പറയണം. ഏത് വീടാണെന്ന് പൊലീസ് പറയുന്നതുവരെയെങ്കിലും കാക്കാനുള്ള ക്ഷമ യുഡിഎഫും മാധ്യമപ്രവര്‍ത്തകരും കാണിക്കണമെന്ന് കുഞ്ഞമ്മദ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ