'പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍ വെച്ച് കീറിക്കളഞ്ഞു'; പൊലീസ് കോടതിയില്‍

വ്യാജ രേഖ ചമച്ച് അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ പ്രധാന തെളിവായ വ്യാജ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞെന്ന് പൊലീസ്
കെ വിദ്യ/ഫെയ്‌സ്ബുക്ക്
കെ വിദ്യ/ഫെയ്‌സ്ബുക്ക്

പാലക്കാട്: വ്യാജ രേഖ ചമച്ച് അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ പ്രധാന തെളിവായ വ്യാജ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞെന്ന് പൊലീസ്. വിദ്യയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേസില്‍ മണ്ണാര്‍ക്കാട് കോടതി കര്‍ശന ഉപാധികളോടെ വിദ്യയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

'കരിന്തളം കോളജില്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നു. അതിനാല്‍ ജോലി കിട്ടില്ലെന്നു തോന്നിയപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അട്ടപ്പാടി കോളജില്‍ നിന്ന് സംശയം പറഞ്ഞപ്പോള്‍ പിടിക്കപ്പെടുമെന്നു തോന്നി. വ്യാജമായി തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചു' ഇങ്ങനെയാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായില്ല. മൊബൈല്‍ ഫോണിലാണ് വിദ്യ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. സീലും അനുബന്ധ രേഖകളും നിര്‍മിച്ചത് ഓണ്‍ലൈനായാണ്. ഇതിനു വേറെ സഹായം ലഭിച്ചിട്ടില്ല. സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ശന ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് കോടതി വിദ്യക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം. അഗളി പൊലീസ് എടുത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ബുധനാഴ്ച രാത്രി കോഴിക്കോട്വടകരയിലെ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ്അഗളി പൊലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  നിഖില്‍ തോമസ് ഏഴ് ദിവസം കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com