'വിശ്വാസികളെ അവഹേളിച്ചു, പരിപാവനത കളങ്കപ്പെടുത്താന്‍ ശ്രമിച്ചു'; പൊന്നമ്പലമേട്ടിലെ പൂജയില്‍ പൊലീസ് എഫ്‌ഐആര്‍

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി
പൊന്നമ്പലമേട്ടിൽ നടന്ന പൂജ/ ടിവി ദൃശ്യം
പൊന്നമ്പലമേട്ടിൽ നടന്ന പൂജ/ ടിവി ദൃശ്യം

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ പ്രതികള്‍ അയ്യപ്പ ഭക്തരെ അവഹേളിച്ചെന്ന് പൊലീസ് എഫ്‌ഐആര്‍. ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. ആചാരവിരുദ്ധമായ പൂജ നടത്തി ഹിന്ദുമത വിശ്വാസികളെ അവഹേളിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. 

മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനാസ്ഥലത്ത് കടന്നുകയറുക, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസിന്റെ എഫ്‌ഐആറില്‍ പ്രതികളുടെ പേരുവിവരങ്ങളില്ല. മെയ് എട്ടിനാണ്  തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയത്. 

സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പും കേസെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനംവികസന കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂജ നടത്തിയ നാരായണൻ നമ്പൂതിരി അടക്കം ഏഴുപേർ ഒളിവിലാണെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. തൃശ്ശൂര്‍ സ്വദേശിയായ നാരായണന്‍ നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസിച്ചുവരുന്നത്.

നാരായണൻ നമ്പൂതിരിക്ക് അറസ്റ്റിലായ  രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി മുൻപരിചയമുണ്ട്. ആറുപേര്‍ക്കൊപ്പമാണ് നാരായണന്‍ നമ്പൂതിരി വള്ളക്കടവില്‍ എത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാന്‍ രാജേന്ദ്രന്‍ കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3,000 രൂപ നല്‍കിയെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ഒരു മണിക്കൂർ സംഘം പൊന്നമ്പലമേട്ടിൽ ചെലവഴിച്ചു. 

ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

അതിനിടെ, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ബോര്‍ഡ് ഇതുവരെ സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും റിപ്പോര്‍ട്ടിലുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. അത് സംരക്ഷിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com