കാട്ടുപോത്ത് ആക്രമണം;  മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം

മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എട്ടുമണിക്കൂര്‍ നീണ്ട റോഡ് ഉപരോധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
കാട്ടുപോത്തിന്റെ പരിക്കേറ്റയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നു
കാട്ടുപോത്തിന്റെ പരിക്കേറ്റയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നു

കോട്ടയം: എരുമേലിയിലെ കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവിതം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അടിയന്തരമായി നാളെ അഞ്ചുലക്ഷം രൂപ കൈമാറും. അഞ്ച് ലക്ഷം പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പികെ ജയശ്രി അറിയിച്ചു. 

ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ, മന്ത്രി വിഎന്‍ വാസവന്‍ എരുമേലിയില്‍ എത്തി. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എട്ടുമണിക്കൂര്‍ നീണ്ട റോഡ് ഉപരോധം നാട്ടുകാര്‍ അവസാനിപ്പിച്ചു. സ്ഥലത്ത് ആര്‍ആര്‍ടി ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. 

കണമലയില്‍ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ ഡോ. പികെ ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവിട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. കാട്ടുപോത്ത് ഉള്‍വനത്തിലേക്ക് പോയില്ലെങ്കില്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവില്‍ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവില്‍ പറയുന്നു.

ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ തോമസ് ചികിത്സയിലായിരുന്നു. 

കൊല്ലം ഇടമുളക്കലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബര്‍ വെട്ടുന്ന ആളെ കാണാന്‍ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകില്‍ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വര്‍ഗീസിനെ കുത്തുകയായിയുന്നു. വര്‍ഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വര്‍ഗീസ് ഗള്‍ഫില്‍ നിന്നെത്തിയത്. കാട്ടുപോത്തുകളുടെ ആക്രമണത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാന്‍ വനം വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് വന്യമൃഗങ്ങള്‍ എത്തുന്നില്ല എന്ന് ഉറപ്പു വരുത്താനും, കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com