കുട്ടികൾക്ക് സ്വാ​ഗതം, സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം; ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം സംസ്ഥാനത്ത് ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ എന്നിവർ പങ്കെടുക്കും. സ്‌കൂൾ പ്രവേശനത്തിന്റെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി മന്ത്രി പറഞ്ഞു. 

ഗതാഗതം, ശുചീകരണം, കുടിവെള്ളം, സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം, കൗൺസിലിങ് തുടങ്ങിയ കാര്യങ്ങളെല്ലാം പൂർത്തിയായി വരുന്നെന്നും മന്ത്രി അറിയിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികൾക്കുള്ള പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ 95 ശതമാനവും പൂർത്തിയായതായി മന്ത്രി അറിയിച്ചു. കേന്ദ്രവിദ്യാഭ്യാസ നയപ്രകാരം എൽപി വിഭാഗത്തിൽ ഒരു അധ്യായന വർഷം 800 മണിക്കൂറുകളും യുപിയിൽ 1000 മണിക്കൂറുകളും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 1200 മണിക്കൂറുകൾ വീതവുമാണ് അധ്യയനം വിഭാവനം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ അധ്യാപക സംഘടനകൾ, മറ്റ് വിദഗ്ധർ എന്നിവരുമായി ആലോചിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കവി മുരുകൻ കാട്ടാക്കട രചിച്ച 'മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം...' എന്ന പ്രവേശനോത്സവ ഗാനത്തിന്റെ സിഡി കുട്ടികൾക്ക് നൽകി മന്ത്രി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. വിജയ് കരുൺ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com