'ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചു'; ഇനിയും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി 

എല്ലാത്തിനും ഒരു അതിരുണ്ടെന്നും അത് കടക്കുന്ന നിലയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
പിണറായി വിജയന്‍
പിണറായി വിജയന്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി കേന്ദ്ര അന്വേഷണ ഏജന്‍സികളും മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏന്തയാറില്‍ സിപിഎം നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു  പിണറായി വിജയന്‍. 

''ദുഷ്ട മനസുള്ളവര്‍ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു. വലിയ സന്നാഹങ്ങളോടെ ഈ പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നു. എന്നാല്‍ പദ്ധതിയുമായി നമ്മള്‍ മുന്നോട്ടു പോയി വലിയ കോപ്പുമായി ഇറങ്ങിയവര്‍ ഒന്നും ചെയ്യാനായില്ലെന്ന ജാള്യതയോടെ നില്‍ക്കുകയാണിന്നും'' - മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇനിയും വീടുകള്‍ ഇല്ലാത്തവര്‍ക്ക് വീട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് രണ്ട് വര്‍ഷം  ക്ഷേമ പെന്‍ഷന്‍ കുടിശിക ഉണ്ടായ കാലമുണ്ടായിരുന്നു. 2016 ല്‍ എല്‍ഡിഎഫ് ആ കുടിശിക തീര്‍ത്തു കൊടുത്തു. പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തി.  ക്ഷേമ പെന്‍ഷന്‍ നല്‍കല്‍ സര്‍ക്കാരിന്റെ പണിയല്ല എന്നാണ്‌ കേന്ദ്ര ധനമന്ത്രി കേരളത്തെ ആക്ഷേപിച്ചു പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാനുള്ള നിയമം പോലും ഗവര്‍ണര്‍ ഒപ്പിടുന്നില്ല. എല്ലാത്തിനും ഒരു അതിരുണ്ടെന്നും അത് കടക്കുന്ന നിലയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന നീക്കം വൈദ്യുതി വിലവര്‍ധനവിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞിരുന്നു. സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവര്‍ധനവിന് കാരണമാകുന്നുവെന്നും ഈ അനിയന്ത്രിതമായ ചാര്‍ജ് വര്‍ധനവ് നിയന്ത്രിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു കെ എസ് ഇ ബിയുടെ 400 കെ വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്‌റ്റേഷന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com