കൊച്ചി: കേരളം ലോകോത്തര നിലവാരം പുലർത്തുന്ന സംസ്ഥാനമാണെന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ ദേബാഷിസ് ചാറ്റർജി. യൂറോപ്പിന് സമാനമാണ് കേരളമെന്നും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് കേരളത്തെ താരത്മ്യപ്പെടുത്തരുതെന്നും ദേബാഷിസ് ചാറ്റർജി പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരോഗ്യ മേഖലയിലെ കേരളത്തിന്റെ മികവ് കോവിഡ്, നിപ കാലങ്ങളിൽ ലോകം കണ്ടതാണ്. ആരോഗ്യമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വ്യഗ്രത ഇവിടെയുണ്ട്. ലോകത്തിന്റെ മറ്റിടങ്ങളിലുള്ള ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ ഇപ്പോൾ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷനുമായി സംസാരിക്കുന്നതിനിടെ തെക്ക് വിദ്യാഭ്യാസം മോശമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ കേരളം തെക്ക് ഭാഗമായി കണക്കാക്കുന്നില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. യൂറോപ്പിന് സമാനമായ നിലവാരമാണ് കേരളത്തിലുള്ളത്. ലോകോത്തര നിലവാരത്തിലാണ് ഇവിടെ ആശുപത്രികൾ പ്രവർത്തിക്കുന്നത്. വളരെ നല്ലരീതിയിലാണ് ആളുകൾ പെരുമാറുന്നത്. അതുകൊണ്ട് കേരളത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായ താരത്മപ്പെടുത്തരുത്'- ദേബാഷിസ് ചാറ്റർജി പറഞ്ഞു.
മലയാളികൾ എല്ലായിടത്തും വ്യത്യസ്തനാണ്. കേരളത്തിലുള്ള ആൾ ഡൽഹിയിൽ ചെന്നാൽ തന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തും. അതേയാൾ അമേരിക്കയിൽ ചെന്നാൽ അവൻ കഠിനാധ്വാനിയാകും. നിങ്ങൾ കേരളത്തിൽ നിന്നാണെങ്കിൽ നിങ്ങൾ നല്ലവരായിരിക്കണം. ആഗോള പൗരത്വ മൂല്യങ്ങളുടെ കാര്യത്തിൽ കേരളം രാജ്യത്തെ മറ്റുള്ള സംസ്ഥാനത്തെക്കാൾ മുന്നിലാണ്. കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം മനുഷ്യശേഷിയാണ്. കഴിഞ്ഞ 15 വർഷമായി കോഴിക്കോട് ഒരു പണിയും മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ മൂല്യങ്ങൾ പ്രതിനിധാനം ചെയ്യുന്ന ആഗോള സ്ഥാപനമാകാനാണ് കോഴിക്കോട് ഐഐഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ