രേഖാചിത്രവുമായി സാമ്യം, ആരോപണം നേരിട്ടയാള്‍ സ്റ്റേഷനിലെത്തി; വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കണം

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തയ്യാറാക്കിയ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രത്തോട് സാമ്യമുള്ളയാള്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തയ്യാറാക്കിയ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രത്തോട് സാമ്യമുള്ളയാള്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. കുഴിയം സ്വദേശി ഷാജഹാനാണ് ബന്ധുക്കളോടൊപ്പം ചൊവ്വാഴ്ച രാത്രി എട്ടോടെ കുണ്ടറ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധമില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഷാജഹാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. 

രേഖാചിത്രത്തിന് ഷാജഹാന്റെ മുഖവുമായി തോന്നിയ സാദൃശ്യത്തെ തുടര്‍ന്ന് പൊലീസ് ഷാജഹാനെ ചുറ്റിപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാന്‍ നേരിട്ട് സ്റ്റേഷനിലെത്തിയത്. ഷാജഹാന്‍ ബന്ധുവിനോടൊപ്പം കാഞ്ഞിരകോടാണ് താമസം. 

ബന്ധുവിന്റെ കൈയ്ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി തിങ്കളാഴ്ച വൈകീട്ട് 3.30-ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുവിനോടൊപ്പമുണ്ടായിരുന്നു. രാത്രി 7.30-ന് തിരിച്ച് വീട്ടിലെത്തിയതായും ഷാജഹാന്‍ പൊലീസിനെ അറിയിച്ചു.കാഞ്ഞിരകോട്ടെ വീടിനുസമീപത്തെ സുരക്ഷാക്യാമറകള്‍ പോലീസ് പരിശോധിച്ചു. ഷാജഹാന്‍ പറഞ്ഞതുമായി പൊരുത്തപ്പെടുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 

ഒരുവര്‍ഷംമുമ്പുവരെ ഷാജഹാന്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. മീന്‍കച്ചവടം നടത്തിയാണ് ജീവിക്കുന്നതെന്നും ഷാജഹാന്‍ പൊലീസിനെ അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഷാജഹാനെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ലെന്ന് കുണ്ടറ പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com