കേരള വര്‍മ്മ കോളജില്‍ ഡിസംബര്‍ രണ്ടിന് റീ കൗണ്ടിങ്ങ്

വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം
ശ്രീക്കുട്ടൻ, കേരള വർമ കോളജ്/ ചിത്രം: സോഷ്യൽ മീഡിയ
ശ്രീക്കുട്ടൻ, കേരള വർമ കോളജ്/ ചിത്രം: സോഷ്യൽ മീഡിയ


തൃശൂര്‍: കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റീ കൗണ്ടിങ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിനാണ് വീണ്ടും വോട്ടെണ്ണുക. പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വെച്ചാകും വോട്ടെണ്ണല്‍. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. 

കേരള വര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാനായി എസ്എഫ്‌ഐയിലെ കെ എസ് അനിരുദ്ധ് വിജയിച്ചതായി പ്രഖ്യാപിച്ചത് കേരള ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും വോട്ടെണ്ണാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി  ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു.  

ഒടുവിൽ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപനമുണ്ടായി. ഇതിനെതിരെയാണ് ശ്രീക്കുട്ടൻ കോടതിയെ സമീപിച്ചത്. 35 വർഷത്തിന് ശേഷമാണ് തൃശ്ശൂർ കേരള വർമ കോളജിൽ കെ എസ് യു ചെയർമാൻ സ്ഥാനത്തേക്ക് വിജയിക്കുന്നത്. തൊട്ടു പിന്നാലെ റീ കൗണ്ടിങ്ങിലൂടെ കെ എസ് യു പരാജയപ്പെട്ടു. റീ കൗണ്ടിങ് നടത്തിയപ്പോൾ ആദ്യ ഘട്ടത്തിൽ അസാധുവാക്കിയ വോട്ടുകൾ കൂടി എണ്ണിയെന്നും അങ്ങനെയാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതെന്നുമാണ് ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com