പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസില്‍ യാതൊരു പങ്കുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പിടിയിലായ അഖില്‍ സജീവ്. കേസില്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യുവിന് ബന്ധമില്ലെന്നും, ലെനിന്‍, ബാസിത്, റഹീസ് എന്നിവരാണ് തട്ടിപ്പില്‍ ഉണ്ടായിരുന്നതെന്നും പറഞ്ഞ അഖില്‍ സജീവ്, നിരവധി പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കി. എന്നാല്‍ അഖിലിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
അഖില്‍ സജീവിന്റെ വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതായും വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്നും പത്തനംതിട്ട പൊലീസ് അറിയിച്ചു.
നിയമനത്തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ്. കന്റോണ്‍മെന്റ് പൊലീസിന്റെ ചോദ്യം ചെയ്യലിലൂടെ കേസിലെ ദുരൂഹത നീങ്ങിയേക്കുമെന്നാണു കരുതുന്നത്.
ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ് തട്ടിപ്പിലെ മുഖ്യപ്രതിയായ അഖില്‍ സജീവനെ ഇന്നു പുലര്‍ച്ചെ തേനിയില്‍ വച്ചാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ പത്തനംതിട്ട സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 2021ല്‍ പത്തനംതിട്ട സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത സിഐടിയു ഓഫിസില്‍നിന്നു പണം തട്ടിയ കേസിലാണു നടപടി. ചെന്നൈ പൊലീസിന്റെ സൈബര്‍ വിഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് തേനിയില്‍നിന്ന് പ്രതിയെ കണ്ടെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ