കൊച്ചി: തിയറ്ററുകളില്‍ സിനിമയെത്തുന്നതിന് തൊട്ടുപിന്നാലെ വ്‌ളോഗര്‍മാർ നടത്തുന്നത് റിവ്യു അല്ല മറിച്ച് ബോംബിങ് ആണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുറി. അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മന്‍ ആണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിഗണിച്ച് ഇത് നിയന്ത്രിക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പൊലീസ് ഉടന്‍ നടപടിയെടുക്കണമെന്നും പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുബീന്‍ റൗഫ് നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നൽകിയത്. സിനിമ കാണാതെതന്നെ നിരൂപണം നടത്തി വ്‌ളോഗര്‍മാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമര്‍പ്പണവുമാണ് സിനിമ. ആ വസ്തുത മറക്കരുതെന്ന് കോടതി നിരീക്ഷിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ