വിഴിഞ്ഞം പദ്ധതി കടല്‍ക്കൊള്ളയാണെന്ന് ആരോപിച്ചവരുണ്ട്; ഉമ്മന്‍ചാണ്ടി പിന്തിരിഞ്ഞോടിയില്ല: വിഡി സതീശന്‍

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
വിഴിഞ്ഞത്ത് അടുത്ത ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ വിഡി സതീശന്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
വിഴിഞ്ഞത്ത് അടുത്ത ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ വിഡി സതീശന്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15-ന് ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി ഒരു കടല്‍ക്കൊള്ളയാണെന്ന് ആരോപണമുണ്ടായിരുന്നു. 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്നതാണെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍ ഇതിലൊന്നും പിന്തിരിഞ്ഞോടാതെ വിഴിഞ്ഞം നടപ്പാക്കുമെന്ന് തീരുമാനിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. തുറമുഖത്തിന്റെ തറക്കല്ലിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷമാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള മുഴുവന്‍ അനുമതികളിലും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വാങ്ങിച്ചെടുത്തു. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി. വികസനമെന്നത് ഈ നാടിനോടും വരും തലമുറയോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണ്. വികസനം വരുന്നതോടെ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് ഒരു വലിയ ചരിത്രമുണ്ട്. ഇത് അടുത്ത കാലത്തൊന്നും തുടങ്ങിയ സ്വപ്നമല്ല. മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ഒരുപാട് പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളാലും സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി.

നമുക്ക് ലോകോത്തര തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റണം. സിയാറ്റില്‍ പോലെയും സിങ്കപ്പുര്‍ പോലെയും ദക്ഷിണ കേരളം മുഴുവന്‍ ഒരു പോര്‍ട്ട് സിറ്റിയായി മാറുന്ന സ്വപ്നത്തിലേക്കാണ് നാം പറന്നു പോകേണ്ടത്. അതിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സമയബന്ധിതമായി അതെല്ലാം പൂര്‍ത്തിയാക്കുക എന്നതാണ് നമ്മുടെ ചുമതല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാം പോസിറ്റിവ് കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com