തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കൊച്ചി വരെ തീരത്തോടു ചേര്‍ന്നുള്ള ഭാഗത്ത് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. പടിഞ്ഞാറന്‍ കാറ്റും ശക്തമായിട്ടുണ്ട്. ഇതിനാല്‍ അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
തെക്കന്‍, മധ്യ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ഈ മാസം 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ ഇടിമിന്നല്‍ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിലിനും മരങ്ങള്‍ കടപുഴകി വീഴാനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അറബിക്കടലിൽ ചക്രവാതച്ചുഴി
തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17-ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
നെയ്യാറ്റിൻകരയിൽ 185 മില്ലിമീറ്റര്‍ മഴ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 185 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. വര്‍ക്കലയില്‍ 160 മില്ലി മീറ്റര്‍, പിരപ്പന്‍കോട് 122 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ പെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ഇന്നു രാത്രി 11 30 വരെ തീരദേശമേഖലയില്‍ 1.9 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ വീശിയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ