മണിയാശാന്‍ ശുദ്ധന്‍; മാധ്യമങ്ങള്‍ പ്രകോപിപ്പിച്ച് അതും ഇതും പറയിപ്പിക്കുന്നു; കെ രാജന്‍

211 ഏക്കര്‍ എന്നത് ചെറുകിട കയ്യേറ്റമായി കരുതുന്നില്ല. എത്ര ഉന്നതരായാലും ഭുമി തിരിച്ചിപിടിക്കും
മന്ത്രി കെ രാജൻ/ ഫെയ്സ്ബുക്ക്
മന്ത്രി കെ രാജൻ/ ഫെയ്സ്ബുക്ക്

തൊടുപുഴ: മൂന്നാറില്‍ നടപ്പാക്കുന്നത് ഇടതുമുന്നണി നയമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എംഎം മണിയെ പ്രകോപ്പിപ്പിച്ച് മാധ്യമങ്ങള്‍ ഓരോന്ന് പറയിപ്പിക്കുയാണ്. എത്ര ഉന്നതരായാലും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുമെന്ന് കെ രാജന്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജനെതിരെ എംഎം മണി രംഗത്തുവന്നിരുന്നു. ഇടുക്കിയിലെ ഭൂപ്രശ്നം തീരാത്തതിന്റെ ഉത്തരവാദി കെ രാജനാണെന്നായിരുന്നു മണിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

'നിങ്ങള്‍ അനാവശ്യമായി പ്രകോപനങ്ങള്‍ ഉണ്ടാക്കി ആശാനെ കൊണ്ട് അതുമിതും പറയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആശാന്‍ ശുദ്ധനായ മനുഷ്യനാണ്. 211 ഏക്കര്‍ എന്നത് ചെറുകിട കയ്യേറ്റമായി കരുതുന്നില്ല. എത്ര ഉന്നതരായാലും ഭുമി തിരിച്ചിപിടിക്കും'- രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് എംഎം മണി ഉന്നയിച്ചത്. 'റവന്യൂമന്ത്രി, അങ്ങേര് അങ്ങനെ പലതും പറയും. അങ്ങേര്‍ക്ക് എന്നോട് ഇഷ്ടക്കേടൊക്കെ ഉണ്ട്. അതിന് കാരണവുമുണ്ട്. അദ്ദേഹം ഇവിടുത്തെ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. നേരത്തെ ഒന്ന് വിളിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ക്കൊന്നും തീരുമാനമായില്ല. പിന്നേയും ഒരു യോഗം വിളിച്ചു. പിന്നീട് മൂന്നാമതൊന്ന് കൂടി വിളിച്ചപ്പോള്‍ എനിക്കത് അത്ര സുഖമായി തോന്നിയില്ല. ഭൂമിയുടെ പ്രശ്നമൊന്നും തീരാതെ എന്തിനാണ് ഇങ്ങനെ യോഗം വിളിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയുള്ള ചെറിയ പ്രശ്നമുണ്ട്. പുള്ളിയും താനുമായി അഭിപ്രായ വ്യത്യാസവുമുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്നം തീരാത്തതിന്റെ ഉത്തരവാദി നിങ്ങളാണെന്ന് മന്ത്രിയോട് പറയേണ്ടി വന്നിട്ടുണ്ട്. തമാശയോ രഹസ്യമോ അല്ല. ഉദ്യോഗസ്ഥരും കളക്ടറുമെല്ലാം ഇരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതിന്റെ ഭിന്നാഭിപ്രായം അദ്ദേഹത്തിന് എന്നോട് ഉണ്ടാകാന്‍ വഴിയുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഭിന്നാഭിപ്രായം ഇല്ല. ന്യായമാണേല്‍ ന്യായം അന്യായമാണേല്‍ അന്യായമെന്ന് പറയും.'- മണി പറഞ്ഞു.

കരിമ്പൂച്ചയും ജെസിബിയും ആണ് ദൗത്യസംഘം എന്ന് ആരും ദുഃസ്വപ്നം കാണേണ്ട. കൊമ്പന്‍മീശ ഇല്ലാത്ത ഉദ്യോഗസ്ഥനെ വച്ചും ദൗത്യ സംഘം പ്രവര്‍ത്തിക്കും. അനധികൃത കയ്യേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാരിന്റെകൂടി നയമാണ്. കയ്യേറ്റവും കുടിയേറ്റവും ഒരുപോലെ കാണാന്‍ കഴിയില്ല. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കി വെച്ചവര്‍ നിയമ നടപടിക്ക് വിധേയമാകേണ്ടിവരും. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com