തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് രോഗികള്‍ക്ക് നൽകിയിരുന്ന ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിം കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ആരോഗ്യ ഏജൻസികൾ. സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകിയിരുന്നില്ലെന്ന് അവർ വ്യക്തമാക്കി.
കാസ്പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. കൂടാതെ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപവരെ ചികിത്സ ആനുകൂല്യം നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും ഏജൻസികൾ അറിയിച്ചു.
അമൃത ആശുപത്രിയിൽ കരൾ മാറ്റി വെച്ചവരുടെ കൂട്ടായ്മയായ അമൃതസ്പർശത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു സലിം കുമാറിന്റെ പരാമർശം. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് സലിംകുമാർ പറഞ്ഞത്. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ നിരവധിപേർ അദ്ദേഹത്തെ കാണാനായി എത്തി. അതിലെ പലകാരണങ്ങളിൽ ഒന്ന് ഇതാണ്. ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് ആശ്വാസമായിരുന്നു ധനസഹായം. ഈ സഹായം ലഭിക്കാനായി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കഴിയണമെന്നും സലിം കുമാർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ