'ഇത് അപ്പയുടെ പതിമൂന്നാം വിജയം; മനസ്സില്‍ കണ്ട ചിത്രം പൂര്‍ത്തിയായി'

ഏതൊരാളുടെയും കൈയെത്തും ദൂരത്ത് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. അതുപോലെ തന്നെ താനും ഇനി പുതുപ്പള്ളിയുടെ കൈയെത്തും ദൂരത്തുണ്ടാവും
ചാണ്ടി ഉമ്മന് പിസി വിഷ്ണുനാഥ് മധുരം നല്‍കുന്നു/ടിവി ദൃശ്യം
ചാണ്ടി ഉമ്മന് പിസി വിഷ്ണുനാഥ് മധുരം നല്‍കുന്നു/ടിവി ദൃശ്യം

കോട്ടയം: ഉപതെരഞ്ഞെടുപ്പിലെ വിജയം ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്‌നഹേിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണിതെന്ന് ഫലം വന്നതിനു പിന്നാലെ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. വിജയത്തിന് എല്ലാ പുതുപ്പള്ളിക്കാരോടും യുഡിഎഫ് നേതാക്കളോടും നന്ദി പറയുന്നതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പുതുപ്പള്ളിക്കാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസനത്തുടര്‍ച്ചയ്ക്കാണ് പുതുപ്പള്ളി വോട്ടു ചെയ്തത്. വികസനവും കരുതലുമായി അപ്പ 54 വര്‍ഷക്കാലം ഇവിടെയുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി വരും ദിനങ്ങളില്‍ താനുണ്ടാവും. 

തെരഞ്ഞെടുപ്പു കഴിഞ്ഞു. തനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും ഇനി തന്നെ സംബന്ധിച്ച് ഒരുപോലെയാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതൊരാളുടെയും കൈയെത്തും ദൂരത്ത് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. അതുപോലെ തന്നെ താനും ഇനി പുതുപ്പള്ളിയുടെ കൈയെത്തും ദൂരത്തുണ്ടാവും. അതിനു പാര്‍ട്ടിയോ ജാതിയോ മതമോ ഒന്നും പ്രശ്‌നമാവില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണയാണ് പ്രചാരണത്തില്‍ തനിക്കു ലഭിച്ചത്. അപ്പ ഈ നാട്ടിലെ ഓരോ വീട്ടിലെയും സഹോദരനും മകനുമൊക്കെയായിരുന്നു. കുടുംബാംഗത്തോടുള്ള സ്‌നേഹമാണ് തനിക്കു ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച വിജയമാണിത്. മനസ്സില്‍ കണ്ട ചിത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. 

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടാവുക. അതൊരു വലിയ ഉത്തരവാദിത്വമാണ്. അതില്‍നിന്ന് ഒരുകാരണവശാലും ഒഴിഞ്ഞുമാറില്ല.  

ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. പ്രവര്‍ത്തകരെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com