'രക്ഷിക്കണേ എന്നു പറഞ്ഞ് എന്നെ വിളിച്ച നേതാക്കള്‍ ഈ സഭയിലുണ്ട്'

സോളാര്‍ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്
ഗണേഷ് കുമാര്‍/സഭ ടിവി
ഗണേഷ് കുമാര്‍/സഭ ടിവി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അവരുടെ പേരു വെളിപ്പെടുത്താത്തത് തന്റെ അന്തസ്സാണ്. അച്ഛന്‍ തുറന്നു പറഞ്ഞ കാര്യങ്ങള്‍ പലതും താന്‍ വെളിപ്പെടുത്തുന്നില്ല. വേണ്ടിവന്നാല്‍ അപ്പോള്‍ വെളിപ്പെടുത്തുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ തന്റെ പേരു പരാമര്‍ശിക്കപ്പെട്ടതില്‍ സ്വമേധയാ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. 

സോളാര്‍ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. പിണറായി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലൂടെയാണ് ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ് കിട്ടിയതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. 

അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ സണ്ണി ജോസസും ഷംസുദ്ദീനും തന്റെ പേരു പരാമര്‍ശിച്ചു. അതിനാലാണ് മറുപടി പറയുന്നത്. തനിക്കെതിരെ മാധ്യമങ്ങളില്‍ അനാവശ്യമായ പ്രചാരണം നടക്കുകയാണ്. അവരുടെ മുന്നില്‍ പോയി മറുപടി പറയാന്‍ താത്പര്യമില്ല. 

ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പാണുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പാണത്. ആര്‍ ബാലകൃഷ്ണ പിള്ളയ്‌ക്കോ ഗണേഷ് കുമാറിനോ ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായി എതിര്‍പ്പില്ല. 

വ്യക്തിപരമായ കാര്യങ്ങളിലാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍നിന്നു രാജിവച്ചത്. ക്ലിഫ് ഹൗസില്‍ പോയി രാജി നിര്‍ബന്ധിച്ചു നല്‍കുകയായിരുന്നു. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. കപട സദാചാരം അഭിനയിച്ചു രാഷ്ട്രീയത്തില്‍ നില്‍ക്കുന്നയാളല്ല താനെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. 

വെടക്കാക്കി തനിക്കാക്കുന്ന ഏര്‍പ്പാട് തന്റെയടുത്ത് നടക്കില്ല. എല്‍ഡിഎഫിനെ വഞ്ചിച്ച് യുഡിഎഫില്‍ വരുമെന്ന പ്രതീക്ഷ വേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും യുഡിഎഫിലേക്കില്ല. അഴിമതി ചൂണ്ടിക്കാണിച്ചതിന് തന്നെ പുറത്താക്കിയ മുന്നണിയാണത്. രാഷ്ട്രീയത്തില്‍ നില്‍ക്കണമെന്നോ മന്ത്രിയാവണമെന്നോ നിര്‍ബന്ധമില്ല. 

2013ല്‍ യുഡിഎഫ് വിട്ട് പാര്‍ട്ടി എല്‍ഡിഎഫിലേക്കു പോയപ്പോള്‍ കേരള കോണ്‍ഗ്രസ് വിട്ടയാളാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മനോജ്. മനോജ് ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. 

സോളാര്‍ കേസില്‍ കമ്മിഷന്റെ മുന്നിലും സിബിഐയുടെ മുന്നിലും താന്‍ മൊഴി നല്‍കിയിട്ടുണ്ട്. എല്ലാം കള്ളമെന്ന് സിബിഐയോടു പറഞ്ഞു. രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ കത്ത് വായിച്ചയാള്‍ തന്റെ പിതാവാണ്. ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണം കള്ളമെന്നാണ് പിതാവ് തന്നോടു പറഞ്ഞത്. ഇത് സിബിഐയ്ക്കു മൊഴിയായി നല്‍കി. താന്‍ കത്ത് കണ്ടിട്ടില്ല. മൊഴി നല്‍കിയ കാര്യം ഉമ്മന്‍ ചാണ്ടിയോടു തന്നെ താന്‍ പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com