ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു

സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ പിപി മുകുന്ദന്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു
പിപി മുകുന്ദന്‍
പിപി മുകുന്ദന്‍

കൊച്ചി: മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു.

1980, 1990 കാലത്ത് സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ദക്ഷിണേന്ത്യ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ വിവിധ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരുന്നു.

ആർഎസ്എസിലൂടെ പൊതുരം​ഗത്തേക്ക്

1947ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ മണത്തണയിലാണ് പിപി മുകുന്ദന്റെ ജനനം. ഹൈസ്കൂൾ പഠനകാലത്താണ് മുകുന്ദൻ ആർഎസ്എസിൽ ആകൃഷ്ടനാകുന്നത്. ആർഎസ്എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയർന്നത്. 

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2006 മുതല്‍ പത്തുവര്‍ഷക്കാലം ബിജെപിയോട് അകന്നു നില്‍ക്കുകയായിരുന്നു. പിന്നീട് 2016 ലാണ് മുകുന്ദന്‍ ബിജെപിയോട് വീണ്ടും അടുത്തത്.

1991 ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്‌ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ മുകുന്ദനുണ്ടായിരുന്നു. 1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.  

ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാർ ജൻമശതാബ്ദി ചാരിറ്റബിൾ ട്രസ്റ്റ് അംഗമായും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമിതി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. പൊതുപ്രവർത്തക മികവിനുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. 

സംസ്കാരം നാളെ

പിപി മുകുന്ദന്റെ മൃതദേഹം രാവിലെ 11 മണിയോടെ ആര്‍എസ് എസ് എറണാകുളം കാര്യാലയത്തില്‍ എത്തിക്കും. അവിടെ പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭൗതികദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.  കണ്ണൂര്‍ മണത്തണ കുടുംബ ശ്മശാനത്തില്‍ വ്യാഴാഴ്ച്ച വൈകീട്ട് 4 ന് സംസ്കാരം നടക്കും

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com