തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനു ഗവർണറുടെ അംഗീകാരം. ആശുപത്രിക്കും ജീവനക്കാർക്കും ഏതിരായ അതിക്രമങ്ങൾ തടയുക ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് കർശന വ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയത്.
അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ ശിക്ഷിക്കപ്പെടും. ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും അര ലക്ഷം രൂപ മുതൽ
രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബിൽ സഭയിൽ വീണ്ടും അവതരിപ്പിച്ചു. പിന്നാലെയാണ് ഗവർണറുടെ അംഗീകരം.
ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ ആക്രമണം നടന്നാൽ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതു മുതൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ പരിശ്രമിക്കണം.
കാലാവധി നീട്ടാൻ കോടതിക്ക് അധികാരമുണ്ട്. എന്നാൽ അതു ആറ് മാസത്തിൽ കൂടാൻ പാടില്ലെന്നും ബില്ലിൽ ശുപാർശയുണ്ട്. ജില്ലകളിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സെഷൻസ് കോടതിയെ സ്പെഷൽ കോടതിയായി നിയോഗിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ