'എംഎല്‍എമാര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കണം'; എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല 

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
എ സി മൊയ്തീന്‍ എംഎല്‍എ, ഫയല്‍ ചിത്രം
എ സി മൊയ്തീന്‍ എംഎല്‍എ, ഫയല്‍ ചിത്രം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇന്നും നാളെയും അസൗകര്യം ഉള്ള കാര്യം ഇഡിയെ രേഖാമൂലം എ സി മൊയ്തീന്‍ അറിയിച്ചു.

ഇന്നും നാളെയും തിരുവനന്തപുരത്ത് നിയമസഭ സാമാജികരുടെ ക്ലാസ് ഉണ്ട്. ഇതില്‍ പങ്കെടുക്കേണ്ടതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നാണ് ഇ-മെയില്‍ മുഖേന എ സി മൊയ്തീന്‍ ഇഡിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി എ സി മൊയ്തീന് പുതിയ നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് എം കെ കണ്ണന്‍

കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ റെയ്ഡ് ഉള്‍പ്പെടെ രാഷ്ട്രീയ പ്രേരിതമെന്ന് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം കെ കണ്ണന്‍. കോണ്‍ഗ്രസ്, ബിജെപി, ഇഡി, മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്ന ഏര്‍പ്പാടാണിത്. ഇഡി നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം കെ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇഡി തേടിയത്. തന്നെ ഇഡി ചോദ്യം ചെയ്തിട്ടില്ല. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ ഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു. തന്നോട് ബാങ്കിലെത്താന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. തൃശൂര്‍ സഹകരണ ബാങ്കില്‍ സതീശന് ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ, തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ഇഡി റെയ്ഡ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്.  കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്റെ ബിനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 24 മണിക്കൂറിന് ശേഷവും റെയ്ഡ് തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com