'ഇതുപോലൊരു സാധനത്തെ പിടിച്ചു മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ മുഖം ചീഞ്ഞളിയും'; ഗണേഷ് കുമാറിന് എതിരെ എം എം ഹസ്സന്‍ 

കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിനെ പരിഹസിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍
എംഎം ഹസ്സന്‍/ ഫയല്‍
എംഎം ഹസ്സന്‍/ ഫയല്‍


കൊല്ലം: കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിനെ പരിഹസിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. 'ഗണേഷ് കുമാറിനെപ്പോലുള്ള സാധനത്തെ പിടിച്ച് നിയമസഭയില്‍ വച്ചാല്‍ മുഖം മിനുങ്ങുകയല്ല, മുഖം കെടുകയാണ് ചെയ്യുക'-ഹസ്സന്‍ പറഞ്ഞു. പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന്റെ എംഎല്‍എ ഓഫിസിലേക്ക് നടത്തിയ യുഡിഎഫ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പിണറായി വിജയന് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ അദ്ദേഹം മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പോകുന്നു. പക്ഷേ ഇതുപോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയില്‍ വച്ചാല്‍ മുഖം വികൃതമാകുകയും ചീഞ്ഞ് അളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുമെന്നത് അദ്ദേഹം ഇനി അറിയാന്‍ പോകുകയാണ്. 

പത്രക്കാര്‍ ഞങ്ങളോട് ചോദിച്ചു, ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് അഭിപ്രായമെന്ന്? അത് ഞങ്ങളുടെ കാര്യമല്ലല്ലോ. ഗണേഷ് കുമാറിനെ മന്ത്രിയാക്കുകയോ, പിണറായി വിജയന്‍ രാജിവച്ച് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയോ ചെയ്താല്‍ അതിലൊന്നും യുഡിഎഫിന് അഭിപ്രായമില്ല. പക്ഷേ ഇതുപോലൊരു ക്രിമിനല്‍ കുറ്റവാളിയെ കേരളത്തിലെ മന്ത്രിയാക്കാന്‍ പിണറായി വിജയനെപ്പോലൊരാള്‍ ശ്രമിക്കുമോ ആഗ്രഹിക്കുമോ എന്നൊക്കെ കണ്ടറിയേണ്ടതാണ്. 

എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പോകുന്നൊരാളെ മന്ത്രിയാക്കരുത് എന്ന് പറയാനുള്ള ഗതികേടൊന്നും ഞങ്ങള്‍ക്കില്ല. ഇദ്ദേഹം രാജിവയ്ക്കണം. എംഎല്‍എ സ്ഥാനത്ത് തെരഞ്ഞെടുത്താല്‍ രാജിവയ്ക്കാന്‍ പറയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ലെന്ന് ഞങ്ങള്‍ക്കറിയാം. ജനപ്രാതിനിധ്യ നിയമമൊക്കെ ഞങ്ങള്‍ക്ക് നന്നായി അറിയാം. പക്ഷേ ക്രിമിനല്‍ കുറ്റം ചെയ്താല്‍ എംഎല്‍എ സ്ഥാനത്ത് അയോഗ്യതയുണ്ടാക്കാന്‍ ഈ രാജ്യത്ത് വ്യവസ്ഥയുണ്ട്. 

വളരെ നിസാരമായ കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്തിലെ കോടതി അയോഗ്യത കല്‍പ്പിച്ചത് നാം കണ്ടു. ഇതു വളരെ ക്ലിയര്‍ കേസാണ്. സിബിഐ അന്വേഷണം നടത്തി അതിലുള്ള കുറ്റം കണ്ടുപിടിച്ച് തെളിയിച്ച് അതിലുള്ള പങ്കാളിത്തം പറഞ്ഞിരിക്കുന്നു. നീതിന്യായ കോടതികള്‍ ഞങ്ങള്‍ക്ക് ഉണ്ട്, പക്ഷേ ജനകീയ കോടതിയുടെ മുന്നിലാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. പത്തനാപുരത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അവര്‍ക്കു പറ്റിയ തെറ്റ് തിരുത്താന്‍ ഇനി അവസരം വരും. പക്ഷേ ഇപ്പോള്‍ എംഎല്‍എയായി തുടരാനുള്ള നിയമപരവും ധാര്‍മികവുമായി അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.' എംഎംഹസ്സന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com