കാലവര്‍ഷം പിന്‍വാങ്ങിത്തുടങ്ങി, എട്ടുദിവസം വൈകി; കേരളത്തില്‍ അഞ്ചുദിവസം കൂടി മഴ 

രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഫയൽ ചിത്രം: ടി പി സൂരജ്
ഫയൽ ചിത്രം: ടി പി സൂരജ്

തിരുവനന്തപുരം: രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം  ഇന്നുമുതല്‍ ( തിങ്കളാഴ്ച) പിന്‍വാങ്ങി തുടങ്ങി. സാധാരണയില്‍ (സെപ്റ്റംബര്‍ 17) നിന്ന് 8 ദിവസം വൈകിയാണ് ഇത്തവണ പിന്‍വാങ്ങല്‍ ആരംഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 15 ഓടേ കാലവര്‍ഷം പിന്‍വാങ്ങല്‍ പൂര്‍ത്തിയാവും.

കാലവര്‍ഷം പിന്‍വാങ്ങല്‍ വൈകി എന്നാല്‍ മഴസീസണിന്റെ ദൈര്‍ഘ്യം വര്‍ധിച്ചു എന്നാണ് അര്‍ത്ഥം. മഴസീസണിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നത് പലപ്പോഴും കാര്‍ഷിക ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ റാബി കൃഷിയില്‍ മണ്‍സൂണ്‍ മഴയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സാധാരണയായി ജൂണ്‍ ഒന്നിന് കേരളത്തില്‍ ആരംഭിച്ച് ജൂണ്‍ എട്ടോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് മണ്‍സൂണിന്റെ രീതി. 

അതിനിടെ ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 29 ഓടെ  വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍  വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു  വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 

തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന്  മുകളില്‍  നിലവില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ ഛത്തീസ്ഗഡിന്  മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തീരദേശ തമിഴ്‌നാടിന്  മുകളിലും വടക്കന്‍ ഒഡിഷക്കു മുകളിലുമായി രണ്ടു ചക്രവാതച്ചുഴികള്‍ കൂടി സ്ഥിതി ചെയ്യുന്നുണ്ട്.  ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 28, 29  തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com