'വിഐപികളുടെ വാഹനങ്ങൾ ഈ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ്?'
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2023 11:03 PM |
Last Updated: 20th April 2023 11:04 PM | A+A A- |

രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത എഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല. അവ്യക്തത നിറഞ്ഞ ഇടപാടിൽ ടെൻഡർ വിളിച്ചിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. ഉണ്ടെെങ്കിൽ എത്ര കമ്പനികൾ പങ്കെടുത്തിട്ടുണ്ട്?. അവ ഏതെല്ലാം എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് പിരിച്ചെടുക്കുന്ന തുകയിൽ നിന്നും എത്ര ശതമാനമാണ് ലഭിക്കുന്നത് എന്നുകൂടി പൊതുജനങ്ങൾക്കറിയണം. സർക്കാരിന്റെ ഈ ഇടപാട് പാവപ്പെട്ടവരെ മാത്രം പിഴിയാൻ ലക്ഷ്യം വച്ചിട്ടുള്ളതാണ്. വിഐപികളുടെ വാഹനങ്ങൾ ഈ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ്?. വിഐപികളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ നടപടിയില്ലെന്നും അല്ലാത്തവർക്കെതിരെ നടപടിയെന്നുമുള്ള തീരുമാനം ഒരേ പന്തിയിൽ രണ്ടും തരം വിളമ്പൽ പോലെയാണ്.
നീതി നടപ്പാക്കുന്നതിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏർപ്പാടിൽ നിന്നും സർക്കാർ പിൻമാറണം. റോഡ് സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തിയ ശേഷം മാത്രം നടപ്പിലാക്കേണ്ട ഒരു പദ്ധതി ധൃതി പിടിച്ച് നടപ്പിലാക്കുന്നതിൽ ദുരൂഹതയുണ്ട്. ഇത് പകൽക്കൊള്ളയാണ്, പിടിച്ചുപറിയാണെന്ന് ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
ഒരു മാസത്തേക്ക് പിഴയില്ല; മെയ് 19 വരെ ബോധവൽക്കരണം: ഗതാഗതമന്ത്രി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ