എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്ക് ഇടിച്ച് വീഴ്ത്തി മര്‍ദിച്ചു; ഡിവൈഎഫ്‌ഐ നേതാവിന് എതിരെ കേസ്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മര്‍ദിച്ചതായി പരാതി
അമ്പാടി ഉണ്ണി/വീഡിയോ സ്‌ക്രീന്‍ഷോട്ട്
അമ്പാടി ഉണ്ണി/വീഡിയോ സ്‌ക്രീന്‍ഷോട്ട്


ഹരിപ്പാട്:  എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മര്‍ദിച്ചതായി പരാതി. കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പഴ്‌സന്‍ കൂടിയായ ചിന്നുവാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയാണ് ആക്രമിച്ചതെന്നാണ് പരാതി. അമ്പാടി ഉണ്ണിക്കെതിരെ ചിന്നു പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന.

ഹരിപ്പാട് നാരകത്തറ ജങ്ഷനില്‍ ഇന്നു വൈകിട്ട് നാലരയോടെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മര്‍ദിച്ചെന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ ചിന്നു ചികിത്സയിലാണ്. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമാണ് പ്രതിയായ അമ്പാടി ഉണ്ണി. ഇയാള്‍ക്കൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് വിവരം.

മോശമായ പെരുമാറ്റത്തിന്റെ പേരില്‍ ചിന്നുവും മറ്റു ചില പെണ്‍കുട്ടികളും അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വം മൂന്നംഗ കമ്മിഷനെ വച്ച് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്. അമ്പാടി ഉണ്ണിക്ക് വിവാഹമാലോചിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ, അപമര്യാദയായി പെരുമാറിയ സംഭവം ചിന്നു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അറിയിച്ചെന്ന സംശയവും ആക്രമണത്തിനു കാരണമായെന്നു പറയുന്നു. ആക്രമണത്തിന് പിന്നാലെ അമ്പാടി ഉണ്ണിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com