കോട്ടയം: കാഞ്ഞിരപ്പളളിയിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു. മോഷ്ടാവിൻറെ സിസിടിവി ദൃശ്യങ്ങളടക്കം ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് സംഭവം. ചേനപ്പാടി -കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ കണ്ടക്ടറുടെ ബാഗിൽ നിന്നാണ് യാത്രക്കാരൻ പണം മോഷ്ടിച്ചത്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു മോഷണം.
ജീവനക്കാർ ഊണുകഴിക്കാൻ ഹോട്ടലിലേക്ക് പോയ സമയത്ത് ബസിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് വെച്ച പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച് കളളൻ കടന്നു കളയുകയായിരുന്നു. കളക്ഷൻ തുകയായ 3300 രൂപ എടുത്ത ശേഷം ബാഗ് ഇയാൾ സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഊണ് കഴിക്കാൻ പോയ ജീവനക്കാർ തിരിച്ച് ബസിലെത്തിയപ്പോഴാണ് ബാഗ് കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം വ്യക്തമായത്.
വെളള മുണ്ടും ഇളം നീല നിറത്തിലുളള ഉടുപ്പും ധരിച്ച മോഷ്ടാവെന്ന് സംശയിക്കുന്നയാൾ ബസിൽ നിന്ന് ഇറങ്ങുന്നതിൻറെയും ശുചിമുറിയിൽ നിന്ന് പുറത്തു വരുന്നതിൻറെയും സിസിടിവി ദൃശ്യങ്ങൾ സ്റ്റാൻറിലെ ക്യാമറകളിൽ നിന്നും ജീവനക്കാർക്ക് ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിൻറെ അന്വേഷണം പുരോഗമിക്കുന്നത്. പണം കൊടുത്ത് ശുചിമുറിക്കുള്ളിലേക്ക് പോയ ഇയാൾ തിരികെ വരുമ്പോൾ ബാഗ് ഉണ്ടായിരുന്നില്ല. ഇതും സിസിടിവിയിൽ വ്യക്തമാണ്. തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിൽ ബാഗ് കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ