ബ്രഹ്മപുരം തീപിടുത്തം: ഏത് അന്വേഷണവും നേരിടാൻ തയാറെന്ന് കൊച്ചി മേയർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2023 09:57 PM |
Last Updated: 12th March 2023 09:57 PM | A+A A- |

ചിത്രം: പിടിഐ
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടുത്തത്തിൽ ഏത് അന്വേഷണം നേരിടാൻ തയാറെന്ന് കൊച്ചി മേയർ എം അനിൽകുമാർ. കരാറിൽ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും മേയർ അഭ്യര്‍ത്ഥിച്ചു.
ബ്രഹ്മപുരത്തെ തീ നിയന്ത്രണത്തിലായെന്ന് എറണാകുളം കളക്ടർ അറിയിച്ചു. 11 ദിവസം നീണ്ട ശ്രമത്തിനൊടുവിൽ ബ്രഹ്മപുരത്തെ തീയും പുകയും ശമിപ്പിക്കുന്ന പ്രവർത്തനം 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഇന്ന് രാത്രിയോടെ പൂർണമായി അണക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ, കളക്ടർ പറഞ്ഞു. വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് ചെറിയ തോതിൽ തീ ഉള്ളത്. രാത്രിയോടെ ഇത് പൂർണമായും ശമിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി ബ്രഹ്മപുരത്തിന്റെ സമീപപ്രദേശങ്ങളിൽ മൂന്ന് ദിവസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 13-03-23(തിങ്കൾ), 14-03-23(ചൊവ്വ), 15-03-23(ബുധൻ) ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് അവധി ബാധകം. അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധിയായിരിക്കും. അതേസമയം എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയിൽ നാളെ മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ; അടിയന്തര വൈദ്യ സഹായം ലഭ്യമാക്കും: വീണാ ജോർജ്ജ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ