എന്തുകൊണ്ട് തീരുമാനമെടുക്കാന്‍ വൈകി? മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ടു പിടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല: ഹൈക്കോടതി

ജനത്തിനു വേണ്ടിയുള്ള തീരുമാനമെങ്കില്‍ നൂറ് ശതമാനവും സര്‍ക്കാരിനൊപ്പമുണ്ട്
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ

കൊച്ചി: റംസാന്‍, വിഷു ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ച സമയം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. ഉത്സവ ചന്തകള്‍ക്കെതിരായ വിലക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയാനാകും. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. ഉത്സവ ചന്തകള്‍ക്കെതിരായ വിലക്കിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിമര്‍ശനം.

ഉത്സവ ചന്തകളുടെ കാര്യത്തില്‍ എന്തുകൊണ്ട് തീരുമാനമെടുക്കാന്‍ വൈകി?. സഹകരണ രജിസ്ട്രാറുടെ ശുപാര്‍ശ മാര്‍ച്ച് ആറിനകം കിട്ടിയിട്ടും എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ തീരുമാനമെടുത്തില്ല?. തെരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോള്‍ വേണമെങ്കിലും വരാമെന്ന് അറിയാവുന്നതല്ലേ എന്നും കോടതി ചോദിച്ചു. സബ്‌സിഡി ഉത്പന്നങ്ങള്‍ നല്‍കി അതിന്റെ പേരില്‍ പ്രചാരണം നടത്തുന്നതാണ് പ്രശ്‌നമെന്നും കോടതി ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ടു പിടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതിയേയും കോടതി എതിര്‍ക്കില്ല. ജനത്തിനു വേണ്ടിയുള്ള തീരുമാനമെങ്കില്‍ നൂറ് ശതമാനവും സര്‍ക്കാരിനൊപ്പമുണ്ട്. പക്ഷെ അതിന് തീരുമാനിച്ച സമയമാണ് കോടതിയെ അസ്വസ്ഥപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെയൊരു നിലപാട് എടുത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയാനൊക്കുമെന്നും കോടതി ചോദിച്ചു.

സഹകരണ രജിസ്ട്രാര്‍ 2024 മാര്‍ച്ച് ആറിനാണ് സര്‍ക്കാരിന് മുന്നില്‍ ശുപാര്‍ശ വെച്ചതെന്ന് പറയുന്നു. എന്തുകൊണ്ട് സര്‍ക്കാര്‍ അന്നൊന്നും തീരുമാനമെടുത്തില്ല. തെരഞ്ഞെടുപ്പ് വേളയിലാണോ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തേണ്ടതെന്നും കോടതി ചോദിച്ചു. സഹകരണ രജിസ്ട്രാറുടെ ശുപാര്‍ശയും അതിന്മേലെടുത്ത തീരുമാനങ്ങളും ഉച്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

കേരള ഹൈക്കോടതി
'മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല, അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും'

ഉത്സവ ചന്തകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന്, വിലക്കിനെ ന്യായീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിതരണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉച്ചയ്ക്കു ശേഷവും കോടതിയില്‍ വാദം തുടരും. സംസ്ഥാനത്ത് 250 ഓളം റംസാന്‍-വിഷു ചന്തകള്‍ തുടങ്ങാനുള്ള തീരുമാനത്തിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com