തിരുവനന്തപുരം: തിരുവനന്തപുരം മെട്രോയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി). കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഡിഎംആർസി ഉദ്യോസ്ഥരുമായി ചർച്ച നടത്തി കെഎംആർഎൽ അവർ നൽകിയ വിവിധ നിർദേശങ്ങൾ ചർച്ചചെയ്തു. ഇത് സർക്കാരിനെ അറിയിച്ചതിനു ശേഷമാകും അന്തിമ പദ്ധതി റിപ്പോർട്ട് തയാറാക്കുക.
മെട്രോയുടെ ഒന്നാം ഘട്ടനിർമ്മാണത്തിന്റെ ഡിപിആർ പൂർണമായതായാണ് സൂചന. രണ്ടാം ഘട്ടത്തിലെ വികസനത്തിന്റെ സാധ്യതകളുടെ പഠനമാണ് ഇപ്പോൾ നടക്കുന്നത്. ഇതുകൂടി പൂർത്തിയാക്കി, രണ്ടാഴ്ചയ്ക്കകം മെട്രോയുടെ ഡിപിആർ കെഎംആർഎല്ലിന് സമർപ്പിക്കും.
കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിയാണ് തലസ്ഥാനത്തും നടപ്പാക്കുന്നത്. പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന കൈമനംവഴി പള്ളിച്ചൽവരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് നേരത്തെ ഒന്നാം ഘട്ടം വിഭാവനം ചെയ്തിരുന്നത്. കഴക്കൂട്ടം, ടെക്നോപാർക്ക്, ലുലുമാൾ, ചാക്ക, ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ