പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവം നാടിന് തന്നെ തീരാവേദനയാവുകയാണ്. സഹോദര പുത്രന്‍ ഗൗതം സുനിലും രക്ഷിക്കാനിറങ്ങിയ അനിൽ കുമാറും മകൾ നിരഞ്ജന അനിലുമാണ് മരിച്ചത്. രക്ഷപ്പെടാനായി സാരി ഇട്ടു കൊടുത്തെങ്കിലും ഇതിൽ പിടിക്കാതെയാണ് നിരജ്ഞന അച്ഛനൊപ്പം കയത്തിൽ മുങ്ങിത്താണത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ പമ്പാനദിയിലെ മുണ്ടപ്പുഴ ചന്തക്കടവിലാണ് അപകടമുണ്ടായത്. അനില്‍ കുമാറിന്റെ സഹോദരന്റെ വീട്ടില്‍ വന്നതായിരുന്നു കുടുംബം. അനിൽകുമാർ, നിരഞ്ജന, ഗൗതം, അനിലിന്റെ സഹോദരി അനിത, ഗൗതമിന്റെ മാതാവ് സീനമോൾ എന്നിവരാണ് കടവിൽ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനുമെത്തിയത്.
അതിനിടെയാണ് ഗൗതം കടവിനോട് ചേർന്നുള്ള കയത്തിൽ മുങ്ങിതാഴുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാനിറങ്ങിയ അനിലും ഒഴുക്കിൽപ്പെട്ടു. ഇതോടെ നിരഞ്ജനയും ഇറങ്ങുകയായിരുന്നു. കടവിൽ നിന്നിരുന്ന സ്ത്രീകൾ സാരിയിട്ടു കൊടുത്ത് നിരഞ്ജനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അച്ഛൻ പോകുന്നെന്നു പറഞ്ഞ് പിന്നാലെ നീങ്ങുകയായിരുന്നു. ഇതോടെ മൂന്നു പേരും മുങ്ങിത്താണു. ഇതിനിടെ ഒഴുക്കിൽപെട്ട അനിതയെ സാരിയിട്ടു കൊടുത്ത് പ്രസന്നയും മറ്റുള്ളവരും ചേർന്നു രക്ഷിച്ചു.
ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ ആദ്യം ഗൗതമിന്റേയും പിന്നീട് അനില്‍ കുമാറിന്റേയും ഒടുവില്‍ നിരഞ്ജനയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ചിറ്റാർ ഗവ. എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിയാണ് നിരഞ്ജന. റാന്നി എംഎസ് എച്ച്എസ്എസിൽ 9–ാം ക്ലാസ് വിദ്യാർഥിയാണ് ഗൗതം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ