ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് എതിരായ മാസപ്പടി ഇടപാട് പുറത്തുവന്നപ്പോള്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തമ്മിലുളള ഇടപാടെന്നായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ ആദ്യവാദം. എന്നാല്‍ മാസപ്പടി ഇടപാടിന്റെ ഗൗരവം വര്‍ദ്ധിച്ചപ്പോള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുളള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണെന്ന നിലപാടിലേക്ക് കളം മാറ്റി. എന്നാല്‍ എസ്എഫ്‌ഐഒ അന്വേഷണത്തെ നേരിടാന്‍ കോടതിയില്‍ ഹര്‍ജിക്ക് പോയത് നിയമപരമായ പോരാട്ടം എന്നാണ് ന്യായീകരിക്കപ്പെട്ടത്. എക്‌സാലോജിക് കമ്പനിയുടെ എല്ലാ വാദങ്ങളും തളളികൊണ്ട് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കോടതി തന്നെ തള്ളിയതോടെ സിപിഐഎമ്മും മുഖ്യമന്ത്രിയും വീണ്ടും വെട്ടിലായ അവസ്ഥയാണ്.
കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ മതിയായ രേഖകള്‍ ഹാജരാക്കാതെ ജിഎസ്ടി ബില്ല് മാത്രം നല്‍കുകയാണ് എക്‌സാലോജിക് ചെയ്തത്. ഇനി അത് സാധിക്കില്ല. കരാര്‍ അടക്കമുളള എല്ലാ രേഖകളും ആവശ്യപ്പെട്ട് എസ്എഫ്‌ഐഒ വീണക്ക് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യാനും രേഖകള്‍ ഹാജരാക്കാനുമായി എസ്എഫ്‌ഐഒ സംഘം എത്തുന്നത് വീണയിലേക്ക് മാത്രമല്ല, അതുവഴി മുഖ്യമന്ത്രിയിലേക്ക് കൂടിയാണ്. കോടതി ഉത്തരവ് പുറത്തായ ശേഷം പാര്‍ട്ടി നേതാക്കളാരും ഇതേപ്പറ്റി പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. പാര്‍ട്ടിയും സര്‍ക്കാരും എത്രമാത്രം ബുദ്ധിമുട്ടിലാണ് എന്നതിന്റെ കൃത്യമായ ഉദാഹരണം ആണിത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാസപ്പടിയിലെ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞെന്നും ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമായതായുമാണ് വിമര്‍ശനം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണെങ്കില്‍ കൂടുതല്‍ പ്രതിരോധത്തിലാവുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ലക്ഷ്യം വെയ്ക്കുന്നത് മകളെയല്ല, മുഖ്യമന്ത്രിയെ തന്നെയാണെന്ന പഴയ വാദമുയര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ ആയിരിക്കും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ