കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് അന്വേഷിക്കുക. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും അന്വേഷണസംഘത്തിലുണ്ട്.
കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്തുനിന്നാണ് ആയുധം കണ്ടെത്തിയത്. കൊലയ്ക്ക് കാരണം വ്യക്തിവിരോധമെന്നു പ്രതി അഭിലാഷ് പൊലീസിന് മൊഴി നൽകി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സത്യനാഥന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള 6 മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സത്യനാഥന്റെ കഴുത്തിലും നെഞ്ചിലുമാണു മുറിവുകളുള്ളത്. ആഴത്തിലേറ്റ മുറിവുകളാണു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണു സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തുവച്ചാണു സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂര്‍ പുറത്താന സ്വദേശി അഭിലാഷാണു കൊലപാതകത്തിനു പിന്നില്‍. അണേല മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുന്‍ ചെയര്‍പഴ്‌സന്റെ ഡ്രൈവറുമായിരുന്നു അഭിലാഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു നിലവിലെ പൊലീസ് നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ