ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, മനപ്പൂര്‍വം പ്രകോപനമുണ്ടാക്കി; വണ്ടിപ്പെരിയാര്‍ കേസില്‍ പാല്‍രാജിനെതിരെ പൊലീസ് എഫ്‌ഐആര്‍

പാല്‍രാജിനെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: വണ്ടിപെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസ്സുകാരിയുടെ പിതാവിനെ പ്രതി ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ് എഫ്‌ഐആര്‍. പ്രതി പാല്‍രാജ് മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണമെന്നും, ആയുധം കയ്യിൽ കൊണ്ടു നടന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു. 

പാല്‍രാജിനെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. ഇയാളെ റിമാന്‍ഡ് ചെയ്തു. പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ കോടതി വിട്ടയച്ച പ്രതിയുടെ പിതൃസഹോദരന്‍ പാല്‍രാജ് ഇന്നലെയാണ് പെണ്‍കുട്ടിയുടെ അച്ഛനെ കുത്തിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റിരുന്നു. 

ഇന്നലെ രാവിലെ 10.30 ന് പശുമല ജംഗ്ഷനില്‍വച്ചാണ് ആക്രമണമുണ്ടായത്. 
ഇരുചക്രവാഹനത്തില്‍ കുട്ടിയുടെ പിതാവും മുത്തച്ഛനും പോകുമ്പോള്‍ പ്രതിയായ പാല്‍രാജ് കൈ ഉയര്‍ത്തി അശ്ലീല ആംഗ്യം കാട്ടി. കുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്തതോടെ അരയില്‍ തിരുകിയിരുന്ന കത്തി എടുത്തു കുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിനു നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തച്ഛന് തോളില്‍ പരിക്കേറ്റത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. 

ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി പാൽരാജ് ആദ്യം എത്തിയത് വണ്ടിപെരിയാറിലെ സിപിഎം പീരുമേട് ഏരിയാ കമ്മിറ്റി ഓഫീസിലാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇവിടെ നിന്നും ഉച്ചയ്ക്ക് ഒന്നരയോടെ തനിക്കു പരിക്കേറ്റെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തി. ഇവിടെ നിന്നാണ് പൊലീസ് പാൽരാജിനെ കസ്റ്റഡിയിലെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com