തിരുവനന്തപുരം: കരിമഠം കോളനിക്ക് ഉളളിലെ കഞ്ചാവ് വില്‍പ്പന തടഞ്ഞ കരിമഠം കോളനിയില്‍ താമസം ഇസ്മായില്‍ മകന്‍ വാള് നാസ്സര്‍ എന്ന് വിളിക്കുന്ന നാസ്സറിനെ (30) വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും ഈടാക്കി. 8 പ്രതികളുണ്ടായിരുന്ന കേസില്‍ വിചാരണ ആരംഭിച്ചത് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
കരിമഠം കോളനി സ്വദേശികളായ തങ്കപ്പന്‍ മകന്‍ അമാനം സതി എന്നു വിളിക്കുന്ന സതി (52), സൈനുലാബ്ദീന്‍ മകന്‍ നസീര്‍ (40), ഷറഫുദീന്‍ മകന്‍ തൊത്തി സെയ്താലി എന്ന് വിളിക്കുന്ന സെയ്താലി (50) എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിനും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണു ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ 6 മാസം കുടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്തം കഠിന തടവിന് പുറമേ നിയമവിരുദ്ധമായ സംഘം ചേരല്‍,നിയമവിരുദ്ധമായ സംഘം ചേര്‍ന്ന് ലഹള നടത്തല്‍, മാരകായുധത്തോടു കൂടി ലഹള നടത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് മൂന്ന് മാസം കൂടി അധികതടവ് അനുഭവിക്കണം.
കൂട്ടുപ്രതികളായ കരിമഠം കോളനി നിവാസികളായ ഉണ്ടക്കണ്ണന്‍ ജയന്‍ എന്ന് വിളിക്കുന്ന ജയന്‍, കാറ്റ് നവാസ് എന്ന് വിളിക്കുന്ന നവാസ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. വിചാരണ തുടങ്ങും മുമ്പ് കേസിലെ കൂട്ടുപ്രതികളായ അയ്യപ്പന്‍, ഷാജി, മനു എന്നിവര്‍ മരിച്ചിരുന്നു.
2006 സെപ്തംബര്‍ 11 ന് വൈകിട്ട് 5.30 ന് കരിമഠം കോളനിക്കുളളിലെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മുന്നിലിട്ടാണ് പ്രതികള്‍ നാസറിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട വാള് നാസ്സര്‍ എന്ന നാസര്‍ മയക്കു മരുന്ന് വില്‍പ്പനയെ എതിര്‍ക്കുന്ന റെസ്റ്റ് ഓഫ് ഇന്‍ഡ്യ എന്ന സംഘടനയിലെ ഭാരവാഹിയാണ്. നഗരത്തിലെ പ്രധാന മയക്ക് മരുന്ന് വില്‍പ്പനക്കാരനും കരിമഠം സ്വദേശിയുമായ അമാനം സതി എന്ന സതിയോട് ഇനി മയക്കു മരുന്ന് കച്ചവടം നടത്തിയാല്‍ പൊലീസിന് വിവരം നല്‍കുമെന്ന് കൊല്ലപ്പെട്ട നാസര്‍ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞ് 10 മിനിറ്റ് ആകുന്നതിന് മുമ്പ് അനുമാനം സതി സുഹൃത്തുക്കളുമായി എത്തി നാസറിനെ വെട്ടിയും കുത്തിയും മാരകമായി പരിക്കേല്‍പ്പിച്ചതായി കരിമഠം നിവാസികളായ ഷിബുവും രാജേഷും കോടതിയില്‍ മൊഴി നല്‍കി. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നസീര്‍ 23-ാം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രധാന പ്രതിയായ അമാനം സതി മറ്റൊരു മയക്ക് മരുന്നു വില്‍പ്പന കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം സലാഹുദ്ദീന്‍ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 35രേഖകളും 8 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ