ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഹിന്ദുക്കൾ ഭൂരിപക്ഷമായതുകൊണ്ടാണെന്ന് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞന്‍ കെ കെ മുഹമ്മദ്. മുസ്ലീങ്ങൾക്ക് മക്കയും മദീനയും എങ്ങനെയോ അതു പോലെയാണ് ഹിന്ദുക്കൾക്ക് അയോധ്യയും കാശിയും മഥുരയും. അതുകൊണ്ട് അയോധ്യയിൽ രാമക്ഷേത്രം തന്നെയാണ് ഉചിതമെന്ന് കെ കെ മുഹമ്മദ് ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു. ഇന്ത്യയിലെ ഹിന്ദു-മുസ്ലീം പ്രശ്നം അവസാനിക്കണമെങ്കിൽ ഗ്യാൻവാപിയും മഥുരയും ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
'ഈ പ്രദേശങ്ങളിലൊക്കെ വളരെക്കാലം ജോലി ചെയ്‌ത ആളാണ് ഞാൻ. അവിടുത്തെ സാഹചര്യങ്ങള്‍ കാണുമ്പോള്‍ വളരെ അധികം വിഷമം തോന്നും. സാധാരണക്കാരായ ഹിന്ദുക്കളുടെ വികാരത്തെ മാനിക്കാൻ മുസ്ലീങ്ങൾക്ക് കഴിഞ്ഞാൻ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. അങ്ങനെ വന്നാൽ
വലിയൊരു മാറ്റമുണ്ടാകും. മുസ്ലീങ്ങൾക്ക് മക്കയും മദീനയും എങ്ങനെയോ അതു പോലെയാണ് ഹിന്ദുക്കൾക്ക് അയോധ്യയും കാശിയും മഥുരയും. ധാരാളം തെളിവുകളുണ്ട്- അദ്ദേഹം പറഞ്ഞു.
1991ലെ മതാരാധന നിയമ പ്രകാരം ഇപ്പോഴുള്ള പള്ളികൾ കൈമാറുന്നതിന് പരിമിതിയുണ്ട്. എന്നാൽ മതനേതാക്കളും രാഷ്ട്രീയ നേതാക്കളും മുന്നോട്ട് വരണം. ചരിത്രത്തിലെ തെറ്റുകൾ തിരുത്താൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ല എന്നാലും ഈ മൂന്ന് സ്ഥലങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുകയല്ലാതെ പ്രശ്നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരമില്ല. ഹിന്ദു-മുസ്ലീം പ്രശ്നങ്ങൾ രാഷ്ട്രീയമായി മുതലെടുക്കുന്നവരുണ്ട്, അതല്ല വേണ്ടത് സാധാരണക്കാരായ ഹിന്ദുക്കളുടെ വികാരം കൂടി മനസിലാക്കണം. നേരെ മറിച്ച് മക്കയിലോ മദീനയിലോ ആണ് ഇത് സംഭവിക്കുന്നതെങ്കിൽ എത്ര ബോംബ് പൊട്ടുമായിരുന്നു. അവർ 500 വർഷത്തോളം നിയമപോരാട്ടം നടത്തിയാണ് തിരിച്ചു പിടിച്ചത്. അതാണ് ഹിന്ദുമതത്തിന്റെ വിശാലത'- അദ്ദേഹം കൂട്ടിച്ചേർത്തു.
18-ാം നൂറ്റാണ്ടിലെ ചരിത്ര സ്മാരകമാണ് ഗ്യാൻവാപിയിലെ പള്ളി. അത് പൊളിക്കുന്നതിനെ ഒരിക്കലും അനുകൂലിക്കാൻ കഴിയില്ല. എന്നാൽ പള്ളിയെ അവിടെ നിന്നും അതുപോലെ തന്നെ മാറ്റിസ്ഥാപിക്കാൻ സാധിക്കും. ഇന്ത്യയിൽ അത്തരത്തിൽ നാലിടത്ത് ചെയ്‌തിട്ടുണ്ട്. ലക്ഷോപലക്ഷം സാധാരണ ഹിന്ദുക്കളുടെ വികാരം മുസ്ലീങ്ങള്‍ക്ക് മനസിലാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. - കെ കെ മുഹമ്മദ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ