രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച

കേസില്‍ പതിനഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീ. സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു
രഞ്ജിത്ത് ശ്രീനിവാസന്‍
രഞ്ജിത്ത് ശ്രീനിവാസന്‍

ആലപ്പുഴ: ബിജെപി - ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ  കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 15 പ്രതികളുടെ ശിക്ഷ വ്യാഴാഴ്‌ച വിധിക്കും. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്‌ജി വി ജി ശ്രീദേവിയാണ് വിധി പുറപ്പെടുവിക്കുക. പ്രതികളെല്ലാം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. 

കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. എട്ടുവരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ബാക്കി പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞു.

രഞ്ജിത് ശ്രീനിവാസന്‍ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിഭീകരമായരീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 

2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com