കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന എസ്എഫ്‌ഐ നേതാക്കള്‍ അടക്കം മൂന്നുപേരാണ് കീഴടങ്ങിയത്. കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്എഫ്‌ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, മറ്റൊരു പ്രതി എന്നിവരാണ് രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കേസിലെ പ്രധാനപ്രതികളിലൊരാളായ പാലക്കാട് പട്ടാമ്പി ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ അഖിലിനെ (28) ബുധനാഴ്ച രാത്രി പാലക്കാട്ടുനിന്ന് പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ 18 പ്രതികളില്‍ 10 പേരും പൊലീസിന്റെ പിടിയിലായി.
കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനിയായ കോളജ് യൂണിയന്‍ പ്രസിഡന്റ് അരുണ്‍ റാഗിങ് തടയാനുള്ള കോളജ് ആന്റി റാഗിങ് സെല്‍ അംഗം കൂടിയാണ്. പ്രതികള്‍ക്കു മേല്‍ ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒളിവിലുള്ള എട്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്പിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. കൽപ്പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഡിജിപി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ