കൊച്ചി: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. കോതമംഗലം ടൗണിൽ ഇന്ദിരയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. വിട്ടുതരില്ലെന്ന നിലപാടിൽ ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെ ഉറച്ചു നിന്നതോടെ ബലപ്രയോഗത്തിലൂടെയാണ് മൃതദേഹം പൊലീസ് പിടിച്ചെടുത്തത്. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി.
മൃതദേഹം കയറ്റിയ ഉടൻ ഡോർ പോലും അടയ്ക്കാതെയാണ് ആംബുലൻസ് നീങ്ങിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ ബലപ്രയോഗത്തിൽ ഇന്ദിരയുടെ സഹോദരനും ഇന്ദിരയുടെ മകനും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ ബലമായി പൊളിച്ചുനീക്കുകയും ചെയ്തു. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്.
പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു വീട്ടമ്മയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ