'രാജാവും പരിവാരങ്ങളും എല്ലാക്കാലത്തും ഉണ്ടാകില്ലെന്ന് ഓര്‍ത്തുവെച്ചാല്‍ നല്ലത്': പൊലീസിന് സതീശന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ക്രിമിനലുകളെ അഴിഞ്ഞാടാന്‍ മുഖ്യമന്ത്രി വിട്ടിരിക്കുകയാണ്
വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു ടിവി ദൃശ്യം

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസാണ് ബന്ധുക്കളുടെ പക്കല്‍ നിന്നും മൃതശരീരം റോഡിലൂടെ വലിച്ചിഴച്ച് ആംബുലന്‍സില്‍ കയറ്റിക്കൊണ്ടു പോയത്. കോതമംഗലം ടൗണില്‍ നടന്നത് സ്വാഭാവിക പ്രതിഷേധം മാത്രമാണ്.

പ്രതിഷേധിച്ച എറണാകുളം ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത രീതിയെന്താണ്. കൊലപാതകക്കേസിലെയും ക്രിമിനല്‍ കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്യുന്ന രീതിയിലല്ലേ, സമരസ്ഥലത്തു നിന്നും പിടിച്ചുകൊണ്ടു പോയത്. എന്തു കുറ്റമാണ് ചെയ്തത്. എന്തിനാണ്, സിനിമയില്‍ കാണുന്നതുപോലെ ഡിസിസി പ്രസിഡന്റ് ഷിയാസിനെ ഒന്നര മണിക്കൂര്‍ ജീപ്പില്‍ കറക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൂറു പോയതാണോ, അതോ അറസ്റ്റ് ചെയ്തതാണോ?. അറസ്റ്റ് ചെയ്ത് മെഡിക്കല്‍ ചെക്കപ്പ് ചെയ്ത് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുക എന്ന നടപടിക്രമം ലംഘിച്ചത് പൊലീസാണ്. ഡിസിസി പ്രസിഡന്റിനെ ഒന്നര മണിക്കൂര്‍ വാഹനത്തില്‍ പല സ്ഥലങ്ങളിലൂടെ കറക്കിയത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം.

എന്തിനാണ് മാത്യു കുഴല്‍നാടനെ അറസ്റ്റ് ചെയ്തത്. അവര്‍ എന്തു ക്രൈം ആണ് ചെയ്തത്. മനപ്പൂര്‍വം പൊലീസ് ഇതൊക്കെ ചെയ്യുന്നതാണ്. ഇതേ അവസരത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി തിരുവനന്തപുരത്ത് സിദ്ധാര്‍ത്ഥന്റെ പേരില്‍ സമരം നടത്തുകയാണ്. എറണാകുളം ലോ കോളജ് ഹോസ്റ്റലില്‍ കെഎസ് യു നേതാവിനെ തട്ടിക്കൊണ്ടുപോയി കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച, ജാമ്യമില്ലാത്ത കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

എസ്എഫ്‌ഐ സെക്രട്ടറി ഇഷ്ടം പോലെ നടക്കുകയാണ്. ഒരു ക്രിമിനലിനെ അറസ്റ്റു ചെയ്യാത്ത പൊലീസാണ്, ഡിസിസി പ്രസിഡന്റിനെ സമരത്തിനിടയില്‍ നിന്നും പിടിച്ചു കൊണ്ടു പോകുന്നത്. ഇത് കിരാത നടപടിയാണ്. കാമ്പസുകളില്‍ ക്രിമിനലുകളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയാണ് ക്രിമിനലുകള്‍ക്ക് തളം വെച്ചുകൊടുക്കുന്നത്. അവര്‍ക്ക് കുടപിടിച്ചു കൊടുക്കുന്നത്. എന്ത് ക്രിമിനല്‍ ആക്റ്റിവിറ്റിയും ചെയ്യാന്‍ മടിയില്ലാത്ത ഒരാളെ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാക്കി വെച്ച് സംസ്ഥാനത്തെ കാമ്പസുകളില്‍ ഇടിമുറികള്‍ ആരംഭിച്ച് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഘടനയായി എസ്എഫ്‌ഐയെ മാറ്റി.

കേരളത്തില്‍ ക്രിമിനലുകളെ അഴിഞ്ഞാടാന്‍ മുഖ്യമന്ത്രി വിട്ടിരിക്കുകയാണ്. എന്നിട്ട് പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇന്നലെ രാത്രി 12 മണി കഴിഞ്ഞാണ് മഹാളാ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും പ്രസിഡന്റുമാര്‍ നിരാഹാരമിരിക്കുന്ന പന്തലിലേക്ക് ചെന്ന് അതിക്രമം കാണിച്ചത്. പൊലീസിനെ വിട്ട് സമരത്തെ ഒതുക്കികളയാമെന്നാണ് ഇവര്‍ വിചാരിക്കുന്നത്.

വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
പാലായില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര്‍ മരിച്ചനിലയില്‍, അന്വേഷണം

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘവും പൊലീസിനെ എന്തു ചെയ്യാനുള്ള അധികാരം നല്‍കി വിട്ടിരിക്കുകയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ്, ഇന്നലെ ഡിസിസി പ്രസിഡന്റിനോട് പൊലീസ് കാണിച്ചത്. രാജാവും പരിവാരങ്ങളുമെല്ലാം എല്ലാക്കാലത്തും ഉണ്ടാവില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ഓര്‍ത്തുവെച്ചാല്‍ നല്ലതാണ്. കോണ്‍ഗ്രസ് സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com