തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ ചാലക്കുടി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വാച്ചുമരം കോളനിയിലെ ആദിവാസി മൂപ്പന്‍ രാജന്റെ ഭാര്യ വത്സയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായിട്ടാണ് വത്സയും ഭര്‍ത്താവ് രാജനും കാട്ടിനുള്ളില്‍ പോയത്. ഇന്നലെ ഉച്ചയോടെയാണ് കൊല്ലത്തിരുമേട് സ്റ്റേഷന് കീഴിലുള്ള നീളപ്പാറ വനമേഖലയില്‍ വച്ച് ഇവരെ കാട്ടാന ആക്രമിച്ചത്. മരോട്ടിക്കായ പെറുക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം വത്സയെ ചവിട്ടിക്കൊല്ലുകയായിരുന്നു.
കാട്ടില്‍ നിന്ന് പുറത്തെത്തിയ രാജന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് വത്സയുടെ മൃതദേഹം പുറത്തെത്തിച്ചത്. വത്സയുടെ സംസ്‌കാരച്ചടങ്ങുകള്‍ വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വാഴച്ചാല്‍ ഡിഎഫ്ഒ ആദ്യഗഡു ധനസഹായം അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവത്തില്‍, വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. മേഖലയില്‍ കടകൾ അടച്ച് കരിദിനം ആചരിക്കാൻ കോണ്‍ഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ