തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷമാണ് പാര്‍ട്ടി തീരുമാനമെടുത്തത്. പതിനാറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഇന്നലെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ഒരു വ്യത്യാസവുമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഒരു റിട്ടയേഡ് ഐപിഎസ് ഓഫീസറാണ് ബിജെപിയുമായിട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. റിട്ടയര്‍ ചെയ്തിട്ടും പ്രധാന സ്ഥാനം കൊടുത്തി ഇയാളെ ഇരുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയില്‍ പോയപ്പോള്‍ ഏറ്റവും സന്തോഷമുണ്ടായത് സിപിഎം നേതാക്കള്‍ക്കാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കും, ഞങ്ങളെ ദുര്‍ബലപ്പെടുത്തും എന്നൊക്കെയായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അത് തെറ്റിപ്പോയി. വരാനിരിക്കുന്ന നാളുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടും. ആരാണ് സംഘപരിവാറുമായി പോരാടുന്നതെന്ന് കൃത്യമായി ബോധ്യമാകും. ഇനിയും മനസ്സിലാകാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് സംഘപരിവാറുമായി ചില ഇടനിലക്കാരുണ്ട്. അതില്‍ ഒരു ഇടനിലക്കാരനാണ് പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നില്‍. അദ്ദേഹമാണ് ഇതില്‍ ഇടപെട്ട് ഇതു ചെയ്തിരിക്കുന്നത്. ആരും പോകുന്നത് ഞങ്ങളോട് പറഞ്ഞിട്ടില്ല. പദ്മജയ്ക്ക് പരാതി പറയാന്‍ ഒരു അവസരവും ഉണ്ടാക്കിയിട്ടില്ല. സാധാരണയില്‍ കവിഞ്ഞ് അനര്‍ഹമായി അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കേരളം മുഴുവന്‍ ഓടി നടക്കുന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളുണ്ട്. അവരോട് കാണിക്കാന്‍ പറ്റാത്ത നീതി പദ്മജയോട് കോണ്‍ഗ്രസ് ചെയ്തിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ