കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണ സംഘം. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ചത്.
കൊലപാതകങ്ങള്‍ നടന്ന കക്കാട്ടുകടയിലെയും സാഗര ജംഗ്ഷനിലെയും വീടുകള്‍ ഡിഐജിയും പ്രത്യേക അന്വേഷണ സംഘവും പരിശോധിച്ചു. കേസിലെ മുഖ്യപ്രതി പുത്തന്‍പുരയ്ക്കല്‍ നിതീഷിനെയും കൊല്ലപ്പെട്ട നെല്ലാനിക്കല്‍ എന്‍ ജി വിജയന്റെ ഭാര്യ സുമയെയും ഡിഐജിയുടെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്തു.
വിജയന്റെ മകളില്‍ നിതീഷിനു ജനിച്ച ആണ്‍കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള തിരച്ചില്‍ തുടരുമെന്ന് ഡിഐജി അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി സാഗര ജംഗ്ഷനിലെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ കുഴിച്ചിട്ടതായാണ് നിതീഷ് മൊഴി നല്‍കിയത്. 2016 ലായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സാഗര ജംഗ്ഷനിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. മൃതദേഹം പിന്നീട് നിതീഷ് ഇവിടെ നിന്നും മാറ്റിയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നിതീഷ് മൊഴി മാറ്റുന്നതും പൊലീസിനെ കൂഴക്കുകയാണ്.
മാര്‍ച്ച് 2നു പുലര്‍ച്ചെ കട്ടപ്പനയിലെ വര്‍ക്ഷോപ്പിലെ മോഷണശ്രമത്തിനിടെയാണ് വിജയന്റെ മകന്‍ വിഷ്ണുവും നിതീഷും പൊലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കേസിലെ പ്രതി വിഷ്ണു (27) ആശുപത്രി വിട്ടു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ