ആരോഹണവും അവരോഹണവും ഗൗരിയമ്മയുടെ നൂറ്റാണ്ട്: ബിആര്‍പി ഭാസ്‌കര്‍ എഴുതുന്നു

ഗൗരിയമ്മ 1919-ല്‍ ജനിക്കുമ്പോള്‍ കേരളം വലിയ സാമൂഹിക മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു. ആ മാറ്റങ്ങളില്‍ സ്ത്രീ  ഉള്‍പ്പെട്ടിരുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

(2019ൽ പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരികയിലെ ഉള്ളടക്കം)

കെ.ആര്‍. ഗൗരിയമ്മ നൂറു പിന്നിട്ടിരിക്കുന്നു. ഗൗരിയമ്മയുടെ നൂറ്റാണ്ട് കേരളത്തില്‍ സ്ത്രീശക്തിയുടെ ഉയര്‍ച്ചയും താഴ്ചയും കണ്ട കാലമാണ്. ഉയര്‍ച്ചയുടെ ഘട്ടത്തില്‍ ഇച്ഛാശക്തികൊണ്ട് ഉയരുകയും താഴ്ചയുടെ ഘട്ടത്തില്‍ ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്ത കഥയാണ് ഗൗരിയമ്മയുടേത്.

ഗൗരിയമ്മ 1919-ല്‍ ജനിക്കുമ്പോള്‍ കേരളം വലിയ സാമൂഹിക മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു. ആ മാറ്റങ്ങളില്‍ സ്ത്രീ  ഉള്‍പ്പെട്ടിരുന്നു. മാറ്റങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും സമൂഹത്തിലെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്ന അച്ഛന്‍, കെ.എ. രാമന്‍, അന്നു സ്ത്രീ മുന്നേറ്റത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഗൗരി എന്ന യുവതിയുടെ പേരാണ് മകള്‍ക്കു നല്‍കിയത്. ആ യുവതി 1917-ല്‍ ബി.എ പരീക്ഷ പാസ്സായപ്പോള്‍ ബിരുദം നേടുന്ന ആദ്യ ഈഴവ വനിതയെന്ന നിലയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എസ്.എന്‍.ഡി.പി യോഗം സമ്മേളനത്തില്‍ വെച്ച് സ്ത്രീ സമാജം അവര്‍ക്ക് ഒരു സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കുകയുണ്ടായി. അവര്‍ പഠനം തുടര്‍ന്ന് 1919-ല്‍ ഇംഗ്ലീഷില്‍ എം.എ ബിരുദം നേടി. അന്ന് ആ ബിരുദം നേടുന്ന ആദ്യ മലയാളി വനിതയെന്ന നിലയില്‍ പലയിടങ്ങളിലും അവര്‍ക്കു സ്വീകരണങ്ങള്‍ നല്‍കപ്പെട്ടു. അതിലൊന്നില്‍ പങ്കെടുത്തശേഷം വീട്ടില്‍ മടങ്ങിയെത്തിയ രാമന്‍ ഗര്‍ഭിണിയായ ഭാര്യ പാര്‍വ്വതിയോട് കുഞ്ഞ് പെണ്ണാണെങ്കില്‍ ഗൗരി എന്നു പേരിടണമെന്ന ആഗ്രഹം അറിയിച്ചു.

വിവാഹശേഷം ഗൗരി ശങ്കുണ്ണി എന്നറിയപ്പെട്ട ഗൗരി എം.എ. കോളേജ് അധ്യാപികയായും പ്രിന്‍സിപ്പലായും മദ്രാസ് പ്രസിഡന്‍സിയില്‍ സേവനം അനുഷ്ഠിച്ചു. ഈ സമയത്ത് മറ്റൊരു ഗൗരിയും പൊതുമണ്ഡലത്തില്‍ ശ്രദ്ധ നേടുന്നുണ്ടായിരുന്നു. അത് ഗൗരി ശങ്കുണ്ണിയുടെ സഹോദരന്‍ ബാരിസ്റ്റര്‍ എ.കെ. പവിത്രന്റെ ഭാര്യ ഗൗരി പവിത്രന്‍ ആയിരുന്നു. കൊച്ചി രാജഭരണകൂടം 1928-ല്‍ അവരെ സ്ത്രീകളുടെ പ്രതിനിധിയായി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു നോമിനേറ്റു ചെയ്തു. നിയമസഭയിലെ അവരുടെ മൂന്നു കൊല്ലത്തെ പ്രവര്‍ത്തനത്തില്‍ ആ തലമുറയുടെ പുരോഗമനപരമായ കാഴ്ചപ്പാട് പ്രതിഫലിച്ചു. കൊച്ചി സര്‍ക്കാര്‍ വിദ്യാഭ്യാസ, മെഡിക്കല്‍ വകുപ്പുകളില്‍ മാത്രമാണ് അന്നു സ്ത്രീകള്‍ക്കു ജോലി നല്‍കിയിരുന്നത്. മറ്റു വകുപ്പുകളും തുറന്നുകൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു കൊണ്ടാണെങ്കിലും കീഴ്ത്തട്ടിലുള്ളവര്‍ക്കു ജീവിക്കാനാവശ്യമായ വേതനം നല്‍കണമെന്ന് അവര്‍ വാദിച്ചു.

വി.ടി. ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്' പ്രകാശിതമായ 1929-ല്‍ ഇല്ലങ്ങളില്‍ നരകജീവിതം നയിക്കുന്ന അന്തര്‍ജ്ജനങ്ങളുടെ മോചനത്തിനായി ഗൗരി പവിത്രന്‍ കൗണ്‍സിലില്‍ നമ്പൂതിരി റിഫോം ബില്‍ അവതരിപ്പിച്ചു. മിതമായ ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഒരു ബില്‍ സഭ നേരത്തെ പാസ്സാക്കിയിരുന്നു. മഹാരാജാവ് അതില്‍ ഒപ്പിട്ടില്ല. ഗൗരി പവിത്രന്റെ ബില്‍ ബഹുഭാര്യാത്വം അവസാനിപ്പിക്കാനും ഇതര ജാതികളില്‍പ്പെട്ട സ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരായ ഇളംതലമുറക്കാര്‍ക്ക് സ്വജാതിയില്‍പ്പെട്ടവരെ വിവാഹം ചെയ്തു കുടുംബജീവിതം നയിക്കാന്‍ അവസരം നല്‍കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു. 


അക്കാലത്ത് കേരളം കണ്ട സ്ത്രീ മുന്നേറ്റത്തെ ഏതാനും വ്യക്തികളുടേയോ ജാതിമത വിഭാഗങ്ങളുടേയോ കണക്കില്‍ ഒതുക്കാവുന്നതല്ല. അതു സാധ്യമാക്കിയത് 19-ാം നൂറ്റാണ്ടിന്റെ ആദ്യം ക്രൈസ്തവ മിഷനറിമാര്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) പ്രവര്‍ത്തകനായ വില്യം തോബിയാസ് റിംഗെല്‍ടോബ് തെക്കന്‍ തിരുവിതാംകൂറില്‍ (ഇപ്പോള്‍ ഈ പ്രദേശം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയാണ്) 1806-നും 1809-നും ഇടയ്ക്ക് സ്ഥാപിച്ച സ്‌കൂളുകളിലെ 60 കുട്ടികളില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം ആറു വര്‍ഷത്തില്‍ ഏകദേശം 300 പേരെ ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്തു. മിഷനറിമാരുടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളെ മാത്രം കാണുന്നവര്‍ ഹിന്ദു സമൂഹത്തിലെ അസമത്വവും അനീതിയുമാണ് അതിനു കളമൊരുക്കിയതെന്നത് സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുന്നു.

ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ മദ്ധ്യ തിരുവിതാംകൂറില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും (സി.എം.എസ്) സജീവമായി. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ആംഗ്ലിക്കന്‍ ചര്‍ച്ച് സ്ഥാപിച്ച സെനാന മിഷനറി സൊസൈറ്റിയും ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഉപഭൂഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിലും മിഷനറിമാര്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രംഗത്തുവന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനഫലമായാണ് കേരളസമൂഹം മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായ രീതിയില്‍ വികസിച്ചത്.

ആ കാലഘട്ടത്തില്‍ വിദ്യാഭ്യാസം നേടിയ വനിതകളുടെ എണ്ണം ചെറുതല്ല. അതു കണക്കിലെടുത്തുകൊണ്ടാണ് തിരുവിതാംകൂര്‍ ഭരണകൂടം 1921-ല്‍ ഡോ. മേരി പുന്നന്‍ ലൂക്കോസിനെ നിയമസഭയിലേയ്ക്കു നോമിനേറ്റ് ചെയ്തത്. പെണ്ണായതുകൊണ്ട് കോളേജില്‍ സയന്‍സ് വിഭാഗത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട മേരി 1909-ല്‍ ചരിത്രത്തില്‍ ബിരുദം എടുത്തശേഷം ഇംഗ്ലണ്ടില്‍ പോയി മെഡിസിനില്‍ ബിരുദവും ബിരുദാനന്തര യോഗ്യതകളും നേടുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തി 1916-ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു സര്‍ജന്‍ ജനറലായി (അതായിരുന്നു അന്ന് വകുപ്പ് മേധാവിയുടെ സ്ഥാനപ്പേര്‍) ഉയര്‍ന്ന അവര്‍ 1944 വരെ നിയമസഭാംഗമായും പ്രവര്‍ത്തിച്ചു. ഇതിനിടെ മറ്റു പത്തു സ്ത്രീകളും സഭയിലേയ്ക്കു പലപ്പോഴായി നോമിനേറ്റു ചെയ്യപ്പെട്ടു. പില്‍ക്കാലത്ത് രാജ്യത്തെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായ അന്നാ ചാണ്ടി അക്കൂട്ടത്തില്‍ പെടുന്നു. ത്രേസ്യാമ്മ കോര എന്നൊരു വനിത 1937-1947 കാലത്ത് തെരഞ്ഞെടുപ്പിലൂടെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എത്തി.


കൊച്ചി ഭരണകൂടം 1925-ല്‍ നിയമസഭയിലേയ്ക്കു നോമിനേറ്റു ചെയ്ത ആദ്യ വനിത പണ്ഡിതയായ തോട്ടക്കാട്ട് മാധവി അമ്മ ആയിരുന്നു. ഗൗരി പവിത്രനു ശേഷം നോമിനേറ്റു ചെയ്യപ്പെട്ട നാലു പേരില്‍ ഒരാള്‍ നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പാര്‍വ്വതി നെന്മേനിമംഗലം ആയിരുന്നു. കൊച്ചിയില്‍ 1938-ല്‍ മൂന്നു സ്ത്രീകള്‍ തെരഞ്ഞെടുപ്പിലൂടെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെത്തി. അതിനുശേഷം, 1945-ല്‍, നാലു സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെ ഏക ദളിത് വനിതാംഗമായ ദാക്ഷായണി വേലായുധന്‍ ആയിരുന്നു അതിലൊരാള്‍.

സര്‍ക്കാര്‍ രേഖകളനുസരിച്ച് 1918-ല്‍ മലബാര്‍ ജില്ലയിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1,421 പെണ്‍കുട്ടികളുണ്ടായിരുന്നു. മദ്രാസ് പ്രസിഡന്‍സിയില്‍ മദ്രാസ് നഗരത്തില്‍ മാത്രമാണ് അതിലധികം പെണ്‍കുട്ടികളുണ്ടായിരുന്നത്. മറ്റു ജില്ലകളിലെ പെണ്‍കുട്ടികളുടെ എണ്ണം രണ്ടോ മൂന്നോ അക്കങ്ങളിലൊതുങ്ങി. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിയ സസ്യശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാള്‍, മദ്രാസ് നിയമസഭാംഗവും കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ എ.വി. കുട്ടിമാളുഅമ്മ, കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗമായ അമ്മു സ്വാമിനാഥന്‍ എന്നിവര്‍ ഈ കാലത്ത് ആ പ്രദേശത്തുനിന്ന് ഉയര്‍ന്നുവന്നവരാണ്.  

മേരി പുന്നന്‍ ലൂക്കോസ് വകുപ്പ് മേധാവിയും അന്നാ ചാണ്ടി ഹൈക്കോടതി ജഡ്ജിയും ആകുമ്പോള്‍ അമേരിക്കയിലോ ബ്രിട്ടനിലോ സമാന പദവിയില്‍ ഒരു വനിത ഉണ്ടായിരുന്നില്ലെന്നു മനസ്സിലാക്കുമ്പോഴാണ് കേരളം കണ്ട സ്ത്രീ മുന്നേറ്റത്തിന്റെ  ചരിത്രപരമായ പ്രാധാന്യം വ്യക്തമാകുന്നത്. ആ സ്ത്രീമുന്നേറ്റം ഇന്നു ചിലര്‍ എന്തുകൊണ്ടോ അംഗീകരിക്കാന്‍ മടിക്കുന്ന കേരള നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. ശ്രീനാരായണഗുരു 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മുന്നോട്ടുവെച്ച ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനം എന്ന സങ്കല്പം നവോത്ഥാനതിന്റെ ലക്ഷ്യമായി വ്യാപകമായി അംഗീകാരം നേടിയിരുന്നു. സമത്വസുന്ദരമായ സമൂഹം വാഗ്ദാനം ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയ ഗുണഭോക്താവായി. സ്വാതന്ത്ര്യത്തിന്റെ പത്താം വര്‍ഷം, രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍, രാജ്യത്തേയും ലോകത്തേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് കേരളം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കെ.ആര്‍. ഗൗരി ഭൂപരിഷ്‌കരണ നിയമത്തിനു ചുക്കാന്‍ പിടിക്കാന്‍ ചുമതലപ്പെട്ട റവന്യു മന്ത്രിയായി. ആ സര്‍ക്കാരിന്റെ ചുരുങ്ങിയ കാലത്തെ ഇന്നു നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉച്ചകോടിയായും ഗൗരിയമ്മയുടെ മന്ത്രിസഭാപ്രവേശത്തെ സ്ത്രീശാക്തീകരണത്തിന്റെ ഉച്ചകോടിയായും അടയാളപ്പെടുത്താനാകും. ആ സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവും സംബന്ധിച്ച നിയമങ്ങള്‍ക്കെതിരായ  പ്രക്ഷോഭത്തില്‍ രാഷ്ട്രീയ എതിരാളികളും ജാതിമത ശക്തികളും കൈകോര്‍ത്തു. സാമ്രാജ്യത്വ ചേരിയും അവരെ സഹായിക്കാനെത്തി.  

കേന്ദ്രം കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടശേഷമുള്ള രണ്ട് പതിറ്റാണ്ടുകാലം കേരളത്തില്‍ പുരോഗമന-പ്രതിലോമ ചേരികള്‍ തമ്മില്‍ മേല്‍ക്കോയ്മയ്ക്കുവേണ്ടി കടുത്ത മത്സരം നടന്നു. അത് അവസാനിച്ചത് ഒരു ചേരിയുടെ വിജയത്തിലല്ല, മാറി മാറി ഭരിക്കുന്ന രണ്ട് മുന്നണികളടങ്ങുന്ന സംവിധാനത്തിന്റെ ആവിര്‍ഭാവത്തിലാണ്. അത് ഇടത് വലത് എന്ന വിശേഷണങ്ങള്‍ ക്രമേണ അപ്രസക്തമാക്കി. ആ പ്രക്രിയ തുടങ്ങിയത് 1967-ലാണ്. അക്കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണി വിജയിക്കുകയും ഇ.എം.എസ്. രണ്ടാം തവണ മുഖ്യമന്ത്രി ആവുകയും ചെയ്തു. മന്ത്രിസഭയില്‍ സി.പി.ഐക്കും ആര്‍.എസ്.പിക്കും കെ.എസ്.പിക്കും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുമൊപ്പം മുസ്ലിംലീഗും ഫാദര്‍ വടക്കന്റെ കര്‍ഷക തൊഴിലാളി പാര്‍ട്ടിയും ഉള്‍പ്പെട്ടിരുന്നു. അതിലൂടെ മുസ്ലിം, ക്രൈസ്തവ വിഭാഗീയത അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി. ആ സര്‍ക്കാരിന്റെ പതനശേഷം സി.പി.ഐ നേതാവ് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ രൂപീകൃതമായ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സും ഉള്‍പ്പെട്ടിരുന്നു. സി.പി.എം. വീണ്ടും അധികാരത്തിലേറിയപ്പോള്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ട കോണ്‍ഗ്രസ്സുകാരും കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ്സും പങ്കാളികളായി. അതോടെ ആര്‍ക്കും ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയായി. 

അമ്മു സ്വാമിനാഥന്‍
അമ്മു സ്വാമിനാഥന്‍

ഇരുമുന്നണി സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെ കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിച്ചു. ജാതിമത താല്പര്യങ്ങളുടെ സംരക്ഷകരുടെ സാന്നിധ്യം ഇരുമുന്നണികളേയും നവോത്ഥാന പാതയില്‍ നിന്നകറ്റി. സ്ഥിതിസമത്വവും ലിംഗസമത്വവും കേരളത്തിന്റെ അജണ്ടയ്ക്കു പുറത്തായി. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ചു കൊടുക്കാന്‍ 1975-ല്‍ നിയമസഭ എതിരില്ലാതെ പാസ്സാക്കിയ നിയമം അട്ടിമറിക്കാന്‍ രണ്ട് മുന്നണികളും കൈകോര്‍ത്തത് മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവം കൃത്യമായി വെളിപ്പെടുത്തി. ആ ചതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഏക നിയമസഭാംഗം ഗൗരിയമ്മ ആയിരുന്നു.

ദാക്ഷായണി വേലായുധന്‍
ദാക്ഷായണി വേലായുധന്‍


നവോത്ഥാനത്തിന്റെ ആരോഹണത്തെപ്പോലെ അവരോഹണവും ഗൗരിയമ്മയുടെ ജീവിതത്തില്‍ പ്രതിഫലിച്ചു. സി.പി.എം. 1967-നും 1987-നും ഇടയ്ക്കു രൂപീകരിച്ച എല്ലാ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായിരുന്നു. കൂടാതെ അവര്‍ 1960 മുതല്‍ 1984 വരെ കേരള കര്‍ഷകസംഘം പ്രസിഡന്റും  1967 മുതല്‍ 1976 വരെ കേരള മഹിളാസംഘത്തിന്റെ പ്രസിഡന്റും അതിനുശേഷം 1987 വരെ അതിന്റെ സെക്രട്ടറിയും ആയിരുന്നു.

ജസ്റ്റിസ് അന്ന ചാണ്ടി
ജസ്റ്റിസ് അന്ന ചാണ്ടി

എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ അവര്‍ ഏറെ ഉയര്‍ന്നില്ല. സംസ്ഥാനത്തു മാത്രമല്ല, ദേശീയതലത്തിലും പാര്‍ട്ടിയില്‍ നിലനിന്ന പുരുഷാധിപത്യം അതനുവദിച്ചില്ല. ഉന്നത ഘടകത്തില്‍ സ്ത്രീ പ്രാതിനിധ്യമില്ലാത്തത് ചര്‍ച്ചയായപ്പോള്‍ സി.പി.എം. 2005-ല്‍ വൃന്ദ കാരാട്ടിനെ പൊളിറ്റ്ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. പി. കൃഷ്ണപിള്ള ഗൗരിയമ്മയ്ക്കു പാര്‍ട്ടി അംഗത്വം നല്‍കുമ്പോള്‍ വൃന്ദ ജനിച്ചിരുന്നില്ല. പി. സുന്ദരയ്യ വൃന്ദയ്ക്കു പാര്‍ട്ടി അംഗത്വം നല്‍കുമ്പോള്‍ ഗൗരിയമ്മ മന്ത്രിയെന്ന നിലയില്‍ ഭൂപരിഷ്‌കരണ വിഷയത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയ നേതാവാണ്. കേരളത്തില്‍ 1987-ലെ തെരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേട്ട എല്‍.ഡി.എഫ് മുദ്രാവാക്യം കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി മുഖ്യമന്ത്രിയാകും എന്നതായിരുന്നു. പാര്‍ട്ടി ഔപചാരികമായി അങ്ങനെയൊരു മുദ്രാവാക്യം മുന്നോട്ടു വെച്ചിരുന്നില്ലെന്ന് അതിന്റെ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മേരി പുന്നന്‍ ലൂക്കോസ്
മേരി പുന്നന്‍ ലൂക്കോസ്

അതേസമയം പാര്‍ട്ടി അതു നിരുത്സാഹപ്പെടുത്തിയിരുന്നുമില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മത്സര രംഗത്തില്ലായിരുന്ന ഇ.കെ. നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. ഗൗരിയമ്മ പഴയപോലെ മന്ത്രിയും. എല്‍.ഡി.എഫിന്റെ അടുത്ത ഊഴം വരും മുന്‍പ് 1994-ല്‍ ഗൗരിയമ്മ പാര്‍ട്ടിക്കു പുറത്തുമായി.
മുന്നണിക്കാലത്ത് സി.പി.എം. പുറത്താക്കുകയും തുടര്‍ന്നു സ്വന്തം പാര്‍ട്ടികളുണ്ടാക്കി യു.ഡി.എഫില്‍ ഇടം നേടുകയും ചെയ്ത രണ്ട് നേതാക്കളാണ് ഗൗരിയമ്മയും എം.വി. രാഘവനും. പാര്‍ട്ടിയുടെ ഔദ്യോഗിക നയത്തിനെതിരെ മുസ്ലിംലീഗുമായും കേരള കോണ്‍ഗ്രസ്സുമായും സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെടുന്ന ബദല്‍ രേഖ തയ്യാറാക്കിയതിന്റെ പേരിലാണ് രാഘവനെതിരെ അച്ചടക്ക നടപടി എടുത്തത്. എന്നാല്‍, ഗൗരിയമ്മയെ പുറത്താക്കിയത് എന്തു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നതു സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. തന്നെ പുറത്താക്കിയത് എന്തിനാണെന്ന് ഗൗരിയമ്മ ഈയിടെയും പരസ്യമായി ചോദിക്കുകയുണ്ടായി. ആ ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ഈ വിഷയത്തില്‍ ഗൗരിയമ്മ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഇ.എം.എസ്. ഇന്നില്ല. അവര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ പഞ്ചപുച്ഛമടക്കി ഇരുന്നവര്‍ ഇപ്പോള്‍ ഗൗരിയമ്മയെ ഉത്തമ കമ്യൂണിസ്റ്റ് ആയി വാഴ്ത്തുന്നു. ഗൗരിയമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം അവര്‍ക്ക് അറിയാത്തതല്ല. അതു പരസ്യമായി പറയാന്‍ കൊള്ളുന്നതല്ല എന്നതാണ് അവരുടെ പ്രശ്‌നം.

അവര്‍ പുറത്തായതിന്റെ കാരണം ഗൗരിയമ്മ തന്റേടിയാണ്, ധാര്‍ഷ്ട്യക്കാരിയാണ് എന്നിങ്ങനെയുള്ള അടക്കംപറച്ചിലുകളിലൂടെ പരക്കെ അറിയപ്പെടുന്നതാണ്. പുരുഷ മേധാവിത്വത്തിന്റെ ചട്ടവ്യവസ്ഥ പ്രകാരം തന്റേടവും ധാര്‍ഷ്ട്യവും ആണിനു മാത്രം അവകാശപ്പെട്ട ഗുണങ്ങളാണ്. ആണിനെ അവ ആണാക്കുന്നു. പെണ്ണിനെ അവ 'ഒരുമ്പെട്ടവളാ'ക്കുന്നു. ചൊല്‍പ്പടിക്കു നില്‍ക്കുന്ന സ്ത്രീയെയാണ് പുരുഷമേധാവിത്വത്തിനു വേണ്ടത്.
സാമൂഹിക വികസനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തിനു സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീമുന്നേറ്റം തുടരുകയാണെന്ന് ഇപ്പോഴും അവകാശപ്പെടാനാകും. കൂടുതല്‍ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നു, കൂടുതല്‍ പേര്‍ ഉന്നത തസ്തികകളില്‍ എത്തുന്നു. ഇതെല്ലാം എണ്ണത്തിലുള്ള വളര്‍ച്ചയെ കുറിക്കുന്നു. സ്ത്രീശാക്തീകരണത്തില്‍ പോക്ക് പിന്നോട്ടാണ്.  

കേരളത്തിലെ സി.പി.എമ്മിന് ഗൗരിയമ്മയേക്കാള്‍ പ്രാഗത്ഭ്യമുള്ള ഒരു മന്ത്രിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ ബഹുമാനം വലിയ തോതില്‍ ആര്‍ജ്ജിച്ച മന്ത്രിയാണവര്‍. ആ നിലയ്ക്കു നല്ല മുഖ്യമന്ത്രിയാകാന്‍ അവര്‍ക്കു കഴിയുമായിരുന്നെന്നു കരുതാന്‍ ന്യായമുണ്ട്. ഇരുമുന്നണിക്കാലത്തെ നവോത്ഥാനത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍ തടയാന്‍ അവര്‍ക്കും ഒരുപക്ഷേ, ആകുമായിരുന്നില്ല. പക്ഷേ, അതിന്റെ തിക്തഫലങ്ങള്‍, പ്രത്യേകിച്ചു കീഴ്ത്തട്ടുകളിലുള്ളവരുടെ മേലുള്ള അതിന്റെ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുമായിരുന്നെന്ന് ആദിവാസി ഭൂമി വിഷയത്തില്‍ അവരെടുത്ത തത്ത്വാധിഷ്ഠിത നിലപാട് സൂചിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com