പാട്ടിന്റെ കൈപിടിച്ചു നടന്നിട്ടുണ്ട്. പാട്ടുമായി സല്ലപിച്ചിട്ടുണ്ട്. പാട്ടില്‍ അലിഞ്ഞൊഴുകിയിട്ടുണ്ട്. പാട്ടുമൊത്ത് ഉറങ്ങിയിട്ടുപോലുമുണ്ട്.
പക്ഷേ, പാട്ടിനെ വാരിപ്പുണര്‍ന്നതും ഉമ്മവെച്ചതും അന്നാദ്യം...
ഡോറ എന്ന ഗോവന്‍ യുവതിയാണ് പാടുന്നത്; ബെനോലിമിലെ കൊച്ചു വില്ലയുടെ പൂമുഖത്തെ ചൂരല്‍ക്കസേരയില്‍ കുട്ടിയെപ്പോലെ കാല്‍ പിണച്ചിരുന്ന്. സാക്ഷികളായി ഡോറയുടെ ഭര്‍ത്താവ് അല്‍വിറ്റോയും ഞാനും ഞങ്ങളുടെ കയ്യിലെ വൈന്‍ ഗ്ലാസുകളും പിന്നെ മുന്നിലെ വട്ടമേശമേല്‍ നൃത്തം വെച്ചുകൊണ്ടിരിക്കുന്ന മെഴുകുതിരി നാളവും.
വൈദ്യുതി ഒളിച്ചുകളിച്ച ആ ഡിസംബര്‍ രാത്രിയിലെ ഓരോ നിമിഷവും ഇതാ ഇന്നുമുണ്ട് ഓര്‍മ്മയില്‍. കാറ്റില്‍ ഇടയ്ക്കിടെ ആടിയുലയുന്ന ജനാലക്കര്‍ട്ടനുകളുടെ മൃദുമര്‍മ്മരം വരെ. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല ഡോറ. മുന്നിലെ മെഴുകുതിരി വെട്ടത്തിനപ്പുറത്തെ ഇരുട്ടിലേക്ക് നോക്കി മന്ദ്രസ്ഥായിയില്‍ വികാരവായ്പോടെ പാടിക്കൊണ്ടേയിരുന്നു അവള്‍:
''വെന്‍ ഐ വാസ് യംഗ്, ഐ വുഡ് ലിസണ്‍ ടു ദി റേഡിയോ
വെയ്റ്റിങ് ഫോര്‍ മൈ ഫേവറിറ്റ് സോംഗ്‌സ്
വെന്‍ ദെ പ്ലെയ്ഡ് ഐ വുഡ് സിംഗ് എലോംഗ്
ഇറ്റ് മേഡ് മി സ്‌മൈല്‍...''
യാത്രയിലായിരുന്നു ഡോറ; ബാല്യകൗമാരങ്ങളിലേക്കുള്ള യാത്ര. നഷ്ടസ്മൃതികളിലേക്കും നഷ്ട പ്രണയത്തിലേക്കും നഷ്ടസൗഹൃദങ്ങളിലേക്കുമുള്ള മടക്കയാത്ര. ആ യാത്രയില്‍ ഞങ്ങളേയും ഒപ്പം കൂട്ടി അവള്‍; അല്‍വിറ്റോയേയും എന്നെയും. ''ഇറ്റ്സ് യെസ്റ്റര്‍ഡേ വണ്‍സ് മോര്‍'' എന്ന് ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും കണ്ണുകള്‍ ഇറുക്കിയടച്ചു ഡോറാ; ഏതോ ആത്മ നിര്‍വൃതിയിലെന്നോണം.
ആദ്യരാത്രി, ആദ്യപ്രണയം, ആദ്യചുംബനം എന്നൊക്കെ പറയുംപോലെ, ആ ആദ്യ കേള്‍വിക്കുമുണ്ടായിരുന്നു പകരം വെക്കാനില്ലാത്ത എന്തൊക്കെയോ സവിശേഷതകള്‍. ജീവിതത്തിന്റെ, എഴുത്തിന്റേയും - വഴി തിരിച്ചുവിട്ട രാത്രിയായിരുന്നില്ലേ അത്? ഇന്നലെയുടെ മോഹന കവാടങ്ങള്‍ മുന്നില്‍ മലര്‍ക്കെ തുറന്നിട്ട രാത്രി.
ഇന്നലെകളെ മറ്റാരും ഇത്ര മനോഹരമായി മാടിവിളിച്ചു കേട്ടിരുന്നില്ല അതുവരെ. ''എല്ലാ നല്ല ഓര്‍മ്മകളും തിരിച്ചുവരികയാണ്; ചിലതൊക്കെ എന്റെ കണ്ണുനനയ്ക്കുന്നു... ഇറ്റ്സ് യെസ്റ്റര്‍ഡേ വണ്‍സ് മോര്‍'' എന്ന് ഡോറ പാടിനിര്‍ത്തിയപ്പോള്‍ പുറത്തുനിന്ന് ഒരു കാറ്റിന്‍തുണ്ട് പറന്നുവന്നു മെഴുകുതിരി അണച്ചത് ഓര്‍മ്മയുണ്ട്. നിശബ്ദതയായിരുന്നു പിന്നെ. ഘനീഭവിച്ച മൗനം.
ഇരുട്ടിലിരുന്ന് അല്‍വിറ്റോ മന്ത്രിക്കുന്നു: ''ബ്യൂട്ടിഫുള്‍, ഡാര്‍ലിംഗ്... ഇറ്റ് വാസ് സിംപ്ലി ബ്യൂട്ടിഫുള്‍...''
അതിഥിയായ എനിക്കുവേണ്ടി പാടുകയായിരുന്നു ഡോറ; തനിക്കേറ്റവും പ്രിയപ്പെട്ട ''യെസ്റ്റര്‍ഡേ വണ്‍സ് മോര്‍'' എന്ന വിശ്രുത ഗാനം. ക്യാരന്‍ കാര്‍പെന്ററിന്റെ ഗൃഹാതുരമധുരം തുളുമ്പുന്ന ആ പോപ് ബാലഡ് പാടാന്‍ നിര്‍ദ്ദേശിച്ചത് അല്‍വിറ്റോ തന്നെ. കോഴിക്കോട്ടു നിന്നെത്തിയ ഫുട്ബാള്‍ റിപ്പോര്‍ട്ടറുടെ ഉള്ളിലെ കടുത്ത സംഗീതപ്രേമിയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നല്ലോ അയാള്‍.
കാല്‍നൂറ്റാണ്ടു മുന്‍പത്തെ ആ രാത്രി ആദ്യമായി കേട്ട് കാതിലും മനസ്സിലും പതിഞ്ഞ ഗാനം ഇന്നുമുണ്ട് ഒപ്പം. വെറുമൊരു പാട്ടല്ല എനിക്ക് ''യെസ്റ്റര്‍ഡേ വണ്‍സ് മോര്‍''; മറ്റു പലതുമാണ്. എല്ലാ മുറിവുകള്‍ക്കും മേല്‍ പുരട്ടാനുള്ള മാന്ത്രിക ലേപനം. ജീവിതം ജീവിക്കാന്‍ കൊള്ളാവുന്നതാണെന്ന് കൂടെക്കൂടെ കാതിലോതുന്ന പ്രണയിനി. മാഞ്ഞുപോയ കാലത്തിന്റെ നന്മകളിലേക്ക് അക്ഷരങ്ങളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ച സ്‌നേഹദേവത.
ഭാര്യാഭര്‍ത്താക്കന്മാരുടെ ആതിഥ്യം സ്വീകരിച്ച ശേഷം യാത്ര പറയുമ്പോള്‍, ഇരുവരുടേയും കൈകള്‍ ചേര്‍ത്തുപിടിച്ചു ഞാന്‍ പറഞ്ഞു: ''ഡോറ പാടിയത് എന്റെ മനസ്സിന്റെ പാട്ടാണ്. ഇവിടെ വരാതിരുന്നെങ്കില്‍, ഈ പാട്ട് കേള്‍ക്കാതിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ....നന്ദി അല്‍വിറ്റോ, നന്ദി ഡോറ. ജീവിതത്തിലൊരിക്കലും മറക്കില്ല ഈ രാത്രി.''
ഒരു ഗ്ലാസ്സ് റെഡ് വൈനിന്റെ ലഹരിയില്‍ മുങ്ങിനിവര്‍ന്ന വാക്കുകളായിരുന്നില്ല അവ. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഒഴുകിവന്നതായിരുന്നു. അത്രയ്ക്കും മനസ്സിനെ സ്പര്‍ശിച്ചിരുന്നു ആ ഗാനവും അതിന്റെ വരികളും ഈണവും ആലാപനവും.
യാദൃച്ഛികമായി കടന്നുവന്നതാണ് അല്‍വിറ്റോ എന്റെ ജീവിതത്തിലേക്ക്. ദേശീയ ലീഗ് ഫുട്ബാള്‍ നടക്കുന്ന ഫത്തോര്‍ദ സ്റ്റേഡിയത്തിലെ (മഡ്ഗാവ്) പ്രസ്സ് ബോക്‌സില്‍ വന്നു സ്വയം പരിചയപ്പെടുത്തുകയായിരുന്നു ആ ഗോവന്‍ യുവാവ്: 'ഗോമന്തക് ടൈംസ്' എന്ന പ്രാദേശിക പത്രത്തിനുവേണ്ടി ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നു. സ്പോര്‍ട്ട്സ് പത്രപ്രവര്‍ത്തനത്തോട് ആഭിമുഖ്യമുണ്ട്. പക്ഷേ, ജേര്‍ണലിസം പഠിച്ചിട്ടില്ല. തലേന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഞാന്‍ എഴുതിയ വാസ്‌കോ ഫുട്ബോള്‍ ക്ലബ്ബിനെക്കുറിച്ചുള്ള ഫീച്ചറിനെക്കുറിച്ചു സംസാരിക്കാനാണ് അല്‍വിറ്റോ വന്നത്. എഴുത്തില്‍ പരാമര്‍ശിച്ചിരുന്ന പഴയ കളിക്കാരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ വേണം; അവരെക്കുറിച്ചുള്ള കൂടുതല്‍ പശ്ചാത്തല വിവരങ്ങളും.
നല്ലൊരു സൗഹൃദത്തിന്റെ തുടക്കം.
അല്‍വിറ്റോ പിന്നെയും വന്നു; പത്രപ്രവര്‍ത്തന സങ്കല്പങ്ങള്‍ പങ്കുവെയ്ക്കാന്‍, ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍. പാട്ടിലും തല്പരനാണ് ഞാന്‍ എന്നറിഞ്ഞപ്പോളായിരുന്നു വീട്ടിലേക്കുള്ള ക്ഷണം. ''എന്റെ ഭാര്യ നല്ലൊരു ഗായികയാണ്. വാരാന്ത്യങ്ങളില്‍ ഇവിടെ ഒരു ബാര്‍ ഹോട്ടലില്‍ പാടുന്നുണ്ട്. സമയമുള്ളപ്പോള്‍ വീട്ടില്‍ വന്നാല്‍ അവളുടെ പാട്ട് കേള്‍ക്കാം. കൊങ്കണി, ഹിന്ദി, വെസ്റ്റേണ്‍ പോപ്... എല്ലാ ടൈപ്പ് പാട്ടും പാടും...''
ഡോറയെ ആദ്യമായും അവസാനമായും കണ്ടതും കേട്ടതും അങ്ങനെയാണ്. ഒരു പ്രത്യേക ശബ്ദം; ആശാ ഭോസ്ലെയും ഉഷാ ഉതുപ്പും സമാസമം ചേര്‍ന്നതുപോലെ. താരസ്ഥായിയില്‍ തെല്ലു പതറുമെങ്കിലും മന്ദ്രസ്ഥായിയില്‍ അതീവ ഹൃദ്യം.
അസാധ്യമായ ഫീലുണ്ട് ആലാപനത്തില്‍. വരികളുടെ അര്‍ത്ഥവും ഭാവവും ഉള്‍ക്കൊണ്ടാണ് പാടുക.
''ഇറ്റ് വാസ് സോംഗ്‌സ് ഓഫ് ലവ് ദാറ്റ് ഐ വുഡ് സിംഗ് ടു ദെം
ആന്‍ഡ് ഐ വുഡ് മെമ്മറൈസ് ഈച്ച് വേഡ്
ദോസ് ഓള്‍ഡ് മെലഡീസ് സ്റ്റില്‍ സൗണ്ട് സോ ഗുഡ് ടു മി
ആസ് ദേ മെല്‍റ്റ് ദി ഇയേഴ്സ് എവേ...''
എന്ന് ഡോറ പാടുമ്പോള്‍ വര്‍ഷങ്ങള്‍ കാല്‍ക്കീഴില്‍നിന്ന് ഉരുകിയൊലിച്ചുപോകുന്നതു പോലെ തോന്നും. ഭൂതകാലക്കുളിരില്‍ മുങ്ങി അങ്ങനെ തരിച്ചുനിന്നുപോകും നമ്മള്‍.
തിരികെ നാട്ടില്‍ വന്ന ശേഷം കാര്‍പെന്റേഴ്‌സിന്റെ ആല്‍ബങ്ങള്‍ ആര്‍ത്തിയോടെ വാങ്ങിക്കൂട്ടിയത് ഓര്‍മ്മയുണ്ട്. എല്ലാം ലളിത പ്രണയഗീതങ്ങള്‍: ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട് യു, ഓണ്‍ലി യെസ്റ്റര്‍ഡേ, ടച്ച് മി വെന്‍ യു ആര്‍ ഡാന്‍സിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോര്‍ വാട്ട് അയാം, ക്ലോസ് ടു യു... ബി.ബി.സിയുടെ ഭാഷയില്‍ 'ഈസി ലിസണിംഗ്' വിഭാഗത്തില്‍പ്പെട്ട പാട്ടുകള്‍.
പക്ഷേ, ''യെസ്റ്റര്‍ഡേ വണ്‍സ് മോര്‍'' ഒരിക്കലും അനായാസം ആസ്വദിക്കാനുള്ള ഗാനമായിരുന്നില്ല എനിക്ക്. ഇന്നുമല്ല. ഓരോ തവണയും ആ പാട്ട് കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ ഓര്‍മ്മകള്‍ അലയടിച്ചുയരുന്നു. കയ്പും മധുരവും വേദനയും ആഹ്ലാദവുമെല്ലാം ഇടകലര്‍ന്ന ഓര്‍മ്മകള്‍. ഓരോ കേള്‍വിയും പുതിയ പുതിയ അനുഭൂതികള്‍ നിറക്കുന്നു മനസ്സില്‍.
ഇന്നലെകളുടെ നല്ല ഓര്‍മ്മകളില്‍ അലയാനും അഭിരമിക്കാനും വിധിക്കപ്പെട്ട എന്നെപ്പോലുള്ള സ്വപ്നജീവികള്‍ക്കുവേണ്ടി പിറന്നതല്ലേ ഈ പാട്ട് എന്നു തോന്നും. മനസ്സുകൊണ്ട് കാര്‍പെന്റര്‍ സഹോദരങ്ങള്‍ക്കു നന്ദി പറയും അപ്പോള്‍.
അരനൂറ്റാണ്ടു മുന്‍പ് ജ്യേഷ്ഠന്‍ റിച്ചാര്‍ഡ് കാര്‍പെന്ററും സുഹൃത്ത് ജോണ്‍ ബെറ്റിസും ചേര്‍ന്ന് എഴുതിയ ''യെസ്റ്റര്‍ഡേ വണ്‍സ് മോര്‍'' എന്ന ഗാനം പാടുമ്പോള്‍ ക്യാരന്‍ കാര്‍പെന്ററിന് 22 വയസ്സ്. പത്തു വര്‍ഷം കൂടിയേ ജീവിച്ചിരുന്നുള്ളൂ ആ അമേരിക്കന്‍ ഗായിക. 1983 ഫെബ്രുവരിയില്‍ ഹൃദയാഘാതം ക്യാരന്റെ ജീവന്‍ കവര്‍ന്നു. 32 വര്‍ഷം നീണ്ട ജീവിതത്തിനു വേദനാജനകമായ അന്ത്യം.
''വെന്‍ ദെ ഗെറ്റ് ടു ദി പാര്‍ട്ട് വേര്‍ ഹി ഈസ് ബ്രേക്കിംഗ് ഹെര്‍ ഹാര്‍ട്ട്
ഇറ്റ് ക്യാന്‍ റിയലി മേക്ക് മി ക്രൈ ജസ്റ്റ് ലൈക്ക് ബിഫോര്‍
ഇറ്റ്സ് യെസ്റ്റര്‍ഡേ വണ്‍സ് മോര്‍...''
പാടി നിര്‍ത്തവേ ഡോറയുടെ കണ്ണുകള്‍ വികാരാധിക്യത്താല്‍ വീണ്ടും അടയുന്നു. ചുണ്ടുകള്‍ വിറകൊള്ളുന്നു. പക്ഷേ, ഇത്തവണ മെഴുകുതിരി അണയുന്നില്ല. കാറ്റില്‍ നൃത്തം വെച്ചുകൊണ്ടേയിരിക്കുന്നു അത്.
ജീവിതത്തെ മതിമറന്നു സ്‌നേഹിക്കാന്‍ ഈ മെഴുതിരിവെട്ടം എനിക്കു ധാരാളം. ഭാസ്‌കരന്‍ മാസ്റ്ററുടെ വരികളാണ് ഓര്‍മ്മയില്‍: ''ആസ്വദിച്ചീടണം ഓരോ വരിയും ആനന്ദസന്ദേശ രസമധുരം, ഇന്നോ നാളെയോ വിളക്കുകെടും, പിന്നെയോ ശൂന്യമാം അന്ധകാരം...''
ഈ ലേഖനം കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ