'ദ്വീപ് കവിതകള്‍'- അന്‍വര്‍ അലി

ശൂന്യത അതിന്റെ സ്വപ്നത്തില്‍മണ്‍ചെരാതുകളില്‍വെള്ളം കൊളുത്തിവച്ചലക്ഷദ്വീപുകളിലൊന്ന്
'ദ്വീപ് കവിതകള്‍'- അന്‍വര്‍ അലി

ബംഗാര, ഏപ്രില്‍ 30, 2018

ഭൂമി പരന്നതോ ഉരുണ്ടതോ അല്ല.

ശൂന്യത അതിന്റെ സ്വപ്നത്തില്‍
മണ്‍ചെരാതുകളില്‍
വെള്ളം കൊളുത്തിവച്ച
ലക്ഷദ്വീപുകളിലൊന്ന്.
ചന്ദ്രന്‍ അതിന്റെ ജലദേവത
സൂര്യന്‍ ജ്വലദേവതയും...
        
അഗത്തി, മേയ് 2, 2018  
(ഉര്‍ദു കവി മുനീര്‍ നിയാസിയോട് കടപ്പാട്)

കാത്തിരുന്ന പായോടം
കടലില്‍ താഴും നേരം
പാര്‍ത്തിരുന്ന കണ്ണിന്‍തടം
കവിഞ്ഞു വേലിയേറും നേരം

അല്പനേരം ഞാന്‍ വൈകിപ്പോയീ
റബ്ബുലാലമീനായ തമ്പുരാനേ

കാറ്റുവിളിപ്പാട്ടില്‍* നിന്നും
കൂട്ടനിലവിളി  പൊന്തിയപ്പോള്‍
കായ്ചതെങ്ങിന്‍ നിരകള്‍, എന്നെ
ഓര്‍ത്തു തലയിട്ടുറഞ്ഞപ്പോള്‍

അല്പനേരം ഞാന്‍ വൈകിപ്പോയീ
റബ്ബുലാലമീനായ തമ്പുരാനേ

ഒരുമ്മ കിട്ടാതെ വിറച്ചോരു ചുണ്ട്
പറവമീന്‍ കൊത്താന്‍ അറച്ചോരു ചൂണ്ട
ഒരിറക്ക് തണ്ണീര്‍ വരണ്ടോരു തൊണ്ട
ഒടുക്കത്തെ ശ്വാസം പിടഞ്ഞോരു ചങ്ക്

അല്പനേരം ഞാന്‍ വൈകിപ്പോയീ
റബ്ബുലാലമീനായ തമ്പുരാനേ

------
*  കപ്പലുകളെ ദ്വീപുകളിലേക്ക് സുരക്ഷിതമായി തെളിക്കാന്‍ കാറ്റുകളോട് അപേക്ഷിക്കുന്ന പാട്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com