ഇന്നലെവരെ കുട്ടികളും പേരക്കുട്ടികളും
കുത്തിമറിഞ്ഞിരുന്ന ആ ഉടല്‍
അവരുടെയെല്ലാം കരച്ചിലിന്റെ അകമ്പടിയോടെ
ചിതയിലേക്കു വഹിക്കപ്പെട്ടു,
കൂടെ കുറെ ഓര്‍മ്മകളും സ്വപ്നങ്ങളും.
''സാരമില്ല'', തീ ഭൂമിയുടെ ആരവം നിലച്ചിട്ടില്ലാത്ത
ആ ചെവികളില്‍ മന്ത്രിച്ചു.
''സാരമില്ല'', കാറ്റ് വര്‍ഷങ്ങളുടെ ചുളിവീണ
ആ കവിളില്‍ തലോടി പറഞ്ഞു.
''സാരമില്ല'' ആ ചുണ്ടുകള്‍ പതുക്കെ അനങ്ങി.
''ഞാന്‍ ഇവിടെത്തന്നെ മുളയ്ക്കും,
പുഴത്തീരത്ത് ഒരു ഞാങ്ങണച്ചെടിയായി
മഴയ്ക്ക് കീഴെ, മണ്ണിനു മീതേ
കാറ്റിനു ഉടല്‍ വിട്ടുകൊടുത്ത്.
തീ ഇപ്പോള്‍ ആളിക്കത്തി
ചാരത്തില്‍ വാത്സല്യം മാത്രം അവശേഷിച്ചു
പച്ചനിറത്തില്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ